'മറ്റൊരാള്‍ വാങ്ങിയേക്കുമെന്ന് ഭയന്ന് പണം കൈമാറരുത്'; സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയിലെ തട്ടിപ്പിനെതിരെ കേരള പൊലീസ്

'മറ്റൊരാള്‍ വാങ്ങിയേക്കുമെന്ന് ഭയന്ന് പണം കൈമാറരുത്'; സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയിലെ തട്ടിപ്പിനെതിരെ കേരള പൊലീസ്

തിരുവനന്തപുരം: സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും പ്രചാരം ആര്‍ജിച്ചതോടെ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാള്‍ കുറഞ്ഞ വില പരസ്യത്തില്‍ നല്‍കി ആള്‍ക്കാരെ ആകര്‍ഷിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.

വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കണ്ടുമാത്രം വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ തട്ടിപ്പില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ച് തരികയും ഓണ്‍ലൈന്‍ പണം ഇടപാടിലൂടെ അഡ്വാന്‍സോ മുഴുവന്‍ തുകയോ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വിലയായതിനാല്‍ വാഹനം മറ്റൊരാള്‍ വാങ്ങിയേക്കും എന്നു ഭയന്ന് ആള്‍ക്കാര്‍ പണം നല്‍കും. വാഹനങ്ങള്‍ നേരിട്ട് കണ്ടു പരിശോധിച്ചതിന് ശേഷം മാത്രം പണം നല്‍കുക എന്നുള്ളതാണ് തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പ്:

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും പ്രചാരമാര്‍ജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടി വരുന്നു. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാള്‍ കുറഞ്ഞ വില പരസ്യത്തില്‍ നല്‍കി ആള്‍ക്കാരെ ആകര്‍ഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ കണ്ടു വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നവരെ തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു.

വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ഓണ്‍ലൈന്‍ പണം ഇടപാടിലൂടെ അഡ്വാന്‍സോ മുഴുവന്‍ തുകയോ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വില ആയതിനാല്‍ വാഹനം മറ്റൊരാള്‍ വാങ്ങിയേക്കും എന്ന് ഭയന്ന് ആള്‍ക്കാര്‍ പണം അയച്ചു നല്‍കുന്നു. പണം ലഭിച്ചു കഴിയുമ്പോള്‍ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഫോട്ടോയില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാര്‍ സംഭവിച്ചേതോ ആയ വാഹനങ്ങള്‍ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നല്‍കിയ ആളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധിച്ചതിന് ശേഷം മാത്രം പണം നല്‍കുക എന്നുള്ളതാണ് തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി. തട്ടിപ്പിനിരയായാല്‍ ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. 1930 എന്ന സൈബര്‍ പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലും പരാതി നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.