ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം ആഗോള നന്മയ്ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായി നടത്തിയ അഞ്ചാമത് ടു പ്ലസ് ടു മന്ത്രിതല കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയും
യുഎസും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ശക്തമാകാന്‍ ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുമെന്നും സാങ്കേതിക വിദ്യ, ക്ലീന്‍ എനര്‍ജി, ശോഭനമായ ഭാവി എന്നിവയ്ക്കായി നൂതനാശയങ്ങള്‍ പങ്കിടുന്നത് തുടരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുമായുള്ള ക്വാഡ് (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) വഴിയുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയും അമേരിക്കയും സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫിക്കിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മീന്‍പിടുത്തം, കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയെ ചെറുക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡോ-പസഫിക് വിഷയത്തിലും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള പരസ്പര സഹകരണം തുടരുമെന്നും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ആക്രമണത്തില്‍ ഇസ്രായേലിനൊപ്പമാണെന്നുമാണ് ഇരു രാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26