വത്തിക്കാൻ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി സ്വദേശികളുടെ കുടുംബാംഗങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസിനോടനുബന്ധിച്ചാണ് മാർപാപ്പ ഇസ്രയേലി, പാലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്.
ഇരകളാക്കപ്പെട്ടവരോട് ആത്മീയ അടുപ്പം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ സാന്ത്വന വാക്കുകളും പങ്കുവെച്ചു. പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധിസംഘത്തിൽ 12 ഇസ്രയേലികളും 10 പലസ്തീനികളും ഉൾപ്പെട്ടരുന്നു. 20 മിനിറ്റു വീതം നീണ്ടുനിന്ന വെവ്വേറെ കൂടിക്കാഴ്ചകളിൽ വിശുദ്ധ നാടിനെ തകർത്തു കൊണ്ടിരുന്ന യുദ്ധത്തിനിരയായവരിൽ ചിലർ തങ്ങളുടെ ദുഖം പാപ്പയോട് പങ്കുവെച്ചു. ഗാസയിൽ തടവിലാക്കിയിരിക്കുന്ന തന്റെ ബന്ധുവിന്റെ രണ്ട് വയസ്സുള്ള മകന്റെ ടെഡി ബിയറിനെ ഉയർത്തിപ്പിടിച്ച് മൈക്കൽ ലെവി തന്റെ സങ്കടം പ്രകടിപ്പിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാൻ ഫ്രാൻസിസ് പാപ്പ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇരു പക്ഷവും എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് കേട്ടു. എന്നാൽ യുദ്ധത്തിനുമപ്പുറം ഭീകരവാദത്തിന്റെ അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നതെന്നും അതിനാൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും പ്രയത്നിക്കണമെന്നും പാപ്പാ പറഞ്ഞു.
എല്ലാ പ്രശ്നങ്ങൾക്കും തീർപ്പു കല്പിക്കുവാൻ കർത്താവിന്റെ ഇടപെടൽ എത്രയും വേഗം ഉണ്ടാവട്ടെയെന്നും പാപ്പാ ആശംസിച്ചു. കോപപാരവശ്യത്തിൽ മറ്റുള്ളവരുടെ ജീവൻ ഹനിക്കുന്ന യുദ്ധം അവസാനിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26