കനത്ത മഴ; ജലനിരപ്പ് 138 അടിക്ക് മുകളില്‍: മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ പത്തിന് തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

കനത്ത മഴ; ജലനിരപ്പ് 138 അടിക്ക് മുകളില്‍: മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ പത്തിന് തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനിച്ചത്.

മഴ ഇതുപോലെ തുടര്‍ന്നാല്‍ നാളെ രാവിലെ പത്തിന് ഷട്ടര്‍ തുറക്കുമെന്നാണ് അറിയിപ്പ്. ഘട്ടം ഘട്ടമായി സെക്കന്റില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നു വിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്.

ഏറ്റവും ഒടുവില്‍ ലഭിച്ച വിവര പ്രകാരം വൈകുന്നേരം നാല് മണിയോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയായിട്ടുണ്ട്. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്‌നാട് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്ടിലടക്കം അതിതീവ്ര മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയതോടെ ജനജീവിതം ദുസഹമായിട്ടുണ്ട്. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ എട്ട് എന്‍ഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി.

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി.

താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകരം മന്ത്രിമാര്‍ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.