ബന്ദി കൈമാറ്റം: പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ പുരോഗതിയില്ല

ബന്ദി കൈമാറ്റം: പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ പുരോഗതിയില്ല

ടെല്‍ അവീവ്: ബന്ദികളുടെ കൈമാറ്റ ചര്‍ച്ച സംബന്ധിച്ച പുതിയ നിര്‍ദേശം ഇന്ന് ചേരുന്ന ഇസ്രയേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. യുദ്ധം മാസങ്ങള്‍ തുടരുമെന്നും ആത്യന്തിക വിജയം ഇസ്രായേലിന് തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

ഹമാസിനെ അമര്‍ച്ച ചെയ്യാതെ പിന്നോട്ടില്ലെന്നും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ അനുവദിച്ച അമേരിക്കയോട് നന്ദിയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രായേല്‍ ഉടന്‍ പിന്‍വാങ്ങും എന്ന ഹമാസിന്റെ കണക്കുകൂട്ടല്‍ നടപ്പില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

ഖാന്‍ യൂനിസില്‍ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രയേല്‍ സൈന്യം. ടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് പുറമേ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്. സൈന്യവും ഹമാസും തമ്മില്‍ ഇവിടെ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ ഒരു മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായല്‍ സ്ഥിരീകരിച്ചു.

തെക്കന്‍ ഗസയിലെ കൂട്ട ഒഴിപ്പിക്കലിനെത്തുടര്‍ന്ന് പ്രദേശത്ത് രോഗവ്യാപന ഭീഷണി വര്‍ധിച്ചിരിക്കുകയാണെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഗസയിലെ അഭയ കേന്ദ്രങ്ങള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. അതേസമയം ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.