കോഴിക്കോട്: കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്ളിക്സ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനെതിരെ ഹര്‍ജി. കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവാണ് കോഴിക്കോട് വിചാരണ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൂടത്തായി കേസ് സംബന്ധച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നെറ്റ്ഫ്ളിക്സിലൂടെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുണ്ടെന്നും ഇത് തടയാനായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രോസിക്യൂഷന്‍ മറുപടിക്കായി കേസ് 29 ന് പരിഗണിക്കും. ചികിത്സക്കായി തനിക്ക് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഒന്നാം പ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും. ഒപ്പം കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു കേസുകളും അന്നേദിവസം പരിഗണിക്കും.
കൂടത്തായി കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി ഡിസംബര്‍ 22 ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. കേസിലെ യഥാര്‍ത്ഥ ദൃശ്യങ്ങളും സാക്ഷികളുടെ അഭിമുഖങ്ങളും കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ സ്ട്രീമിങ് നടക്കവെയാണ് ഹര്‍ജിയുമായി മാത്യു രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26