തിരുവനന്തപുരത്ത് മത്സരം തീപാറും: തരൂരിന് എതിരാളിയായി എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും

 തിരുവനന്തപുരത്ത് മത്സരം തീപാറും: തരൂരിന് എതിരാളിയായി എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും. ചന്ദ്രയാന്‍ ദൗത്യം വിജയിപ്പിച്ച താര പരിവേഷം സോമനാഥിനെ ശശി തരൂരിന് പറ്റിയ എതിരാളിയാക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാന അതിഥികളിലൊരാളായി സോമനാഥനും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതിയാണ് സോമനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തത്. സോമനാഥിനും എതിര്‍പ്പില്ലെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര മന്ത്രിമാരായ എസ്.ജയശങ്കറിനെയും നിര്‍മ്മല സീതാരാമനെയും പരിഗണിക്കുന്നതിനിടയിലാണ് സോമനാഥിന്റെ പേരും ഉര്‍ന്നുവന്നത്.

കേരളത്തില്‍ ബി.ജെ.പിയുടെ സാധ്യതാ പട്ടികയില്‍ തിരുവനന്തപുരത്തിന്റെ സ്ഥാനം ഒന്നാമതാണ്. 2009 ലും 2014 ലും നേരിയ വോട്ടുകള്‍ക്കാണ് ഒ. രാജഗോപാല്‍ ശശിതരൂരിനോട് തോറ്റത്. 2009 മുതല്‍ അജയ്യനായി നില്‍ക്കുന്ന തരൂരിന് എതിരാളി സോമനാഥെങ്കില്‍ മത്സരം തീപാറുമെന്നാണ് രാഷട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

2023 ജൂലൈയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന സോമനാഥ് 2022 ജനുവരി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിതനായത്. നിലവിലെ കാലാവധി അടുത്ത വര്‍ഷം ജനുവരിയില്‍ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച കിട്ടുകയും ചെയ്താല്‍ സോമനാഥിന് കേന്ദ്ര മന്ത്രി പദവി ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

ആലപ്പുഴയിലെ തുറവൂരില്‍ ജനിച്ച് ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചാണ് സോമനാഥ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്ര പദവിയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.