ബിജെപി സംസ്ഥാന നിര്‍വാഹക സമിതി ഇന്ന്; ജെഡിയു നിയമസഭ കക്ഷി യോഗം നാളെ: ബിഹാറില്‍ തിരക്കിട്ട നീക്കങ്ങള്‍

ബിജെപി സംസ്ഥാന നിര്‍വാഹക സമിതി  ഇന്ന്; ജെഡിയു നിയമസഭ കക്ഷി യോഗം നാളെ: ബിഹാറില്‍ തിരക്കിട്ട നീക്കങ്ങള്‍

ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറില്‍ ഇന്ന് ബിജെപിയുടെ നിര്‍ണായക സംസ്ഥാന നിര്‍വാഹക സമിതി യോഗം. പാറ്റ്‌നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്‌ഡെയും പങ്കെടുക്കും. നിതീഷ് കുമാര്‍ നാളെ നിയമസഭ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെഡിയുവും എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ അദേഹം നിഷേധിച്ചു.

എന്നാല്‍ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സുശീല്‍ മോഡി എംപി രംഗത്തെത്തി. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ഡിഎയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോഡി അഭിപ്രായപ്പെട്ടു.

2014 ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് വര്‍ഷങ്ങളോളം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാല്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും വൈകാതെ തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് ബിജെപിയെ നേരിടുന്നതിനായി പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. ഇന്ത്യ മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും മറുകണ്ടം ചാടാനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.