രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ തിരിച്ചടി: ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യമില്ല; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ തിരിച്ചടി: ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യമില്ല; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍ വാദത്തിനായി മാറ്റുകയായിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പരാതിക്കാരിയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. പരാതിക്കാരിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദം ചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെ ആയിരുന്നു പ്രോസിക്യൂഷന്‍ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ ഹാജരാക്കുകയും ചെയ്തു. അശാസ്ത്രീയ ഗര്‍ഭചിത്രം മൂലം യുവതിയുടെ ജീവന്‍ അപകടത്തിലായെന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടപടി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് രാഹുലിനെ പുറത്താക്കിയ വിവരം അറിയിച്ചത്.

എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദേഹത്തിന്റെ വ്യക്തപരമായ കാര്യമാണ് എന്ന മറുപടിയാണ് സണ്ണി ജോസഫ് നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് പാലക്കാട് എംഎല്‍എയായി രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.