വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക; ഉപവാസ സമരവും പ്രതിഷേധ റാലിയുമായി മാനന്തവാടി രൂപത

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക; ഉപവാസ സമരവും പ്രതിഷേധ റാലിയുമായി മാനന്തവാടി രൂപത

കൽപ്പറ്റ: വർധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാട്ടിലെ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ, മാനന്തവാടി രൂപത നാളെ കൽപ്പറ്റയിൽ ഉപവാസ സമരവും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 10 മുതൽ ഉപവാസ സമരം ആരംഭിക്കും. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡൻ്റ് ഡോ. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിലിൻ്റെ നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഫെറോന കൗൺസിൽ അംഗങ്ങൾ ,വിവിധ സംഘടനകളുടെ രൂപത / മേഖല നേതാക്കന്മാർ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർമാർ, സന്യസ്ത പ്രതിനിധികൾ, എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുക്കും.

 ഉച്ച കഴിഞ്ഞ് 3 മണിക്ക് മാനന്തവാടി രൂപത സഹവികാരി ജനറാൾ ഫാ. തോമസ് മണക്കുന്നൽ നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിക്കും.

തുടർന്ന് കൽപ്പറ്റയിൽ ആരംഭിക്കുന്ന പ്രതിഷേധ റാലി മാനന്തവാടി രൂപത വികാരി ജനറൽ മോൺ. ഫാ. പോൾ മുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള വൈദികരും, അല്മായരും, സന്യസ്തരും റാലിയിൽ അണിനിരക്കും. കൂടാതെ കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപതകളിലെ പ്രതിനിധികൾ എന്നിവരും റാലിയിൽ അണിനിരക്കും.

 പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം തലശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. താമരശേരി രൂപത ബിഷപ്പും, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ഡെലിഗേറ്റുമായ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പാണ്ടാരശേരി അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, സംഘാടക സമിതി ചെയർമാൻ ജോൺസൺ തൊഴുത്തുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, തുടങ്ങിയവർ പ്രസംഗിക്കും.

വന്യ മൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ 

1. 'കാടും നാടും വേർതിരിക്കുക.

2. ഫെൻസിംഗ് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക .

3. ഉദ്യോഗസ്ഥ നിഷ്ക്രിയത്വം അവസാനിപ്പിക്കുക

4. യൂക്കാലി ,സെന്ന, മഞ്ഞക്കൊന്ന, തേക്ക്, അക്വേഷ്യ മുതലായവ മുറിച്ചുമാറ്റി സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുക.

5. അധിനിവേശ സസ്യങ്ങൾ പൂർണമായും നശിപ്പിക്കുക.

6. വനത്തിനുള്ളിൽ മുളങ്കാടുകൾ വച്ചുപിടിപ്പിക്കുക.

7. വനത്തിലൂടെയുള്ള ട്രക്കിങ് അവസാനിപ്പിക്കുക.

8. മനുഷ്യജീവന് പ്രാധാന്യം നൽകുക.

9. ജീവൻ നഷ്ടപ്പെട്ടവർക്കും വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും ജീവനോപാധികളും കൃഷിയും വീടും നഷ്ടപ്പെടുന്നവർക്കും ഉചിതമായ നഷ്ട പരിഹാരം കാലതാമസമില്ലാതെ നൽകുക 

10 ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക.

11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വന നിയമങ്ങളിൽ കൂടുതൽ അധികാരം നൽകുക.

12. വനത്തിനടുത്ത് താമസിക്കുന്നവർക്ക് സ്വയം പ്രതിരോധത്തിനുള്ള അനുവാദം നൽകുക.

13. വന വിസ്തൃതിക്ക് അനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക.

14. ഉദ്യോഗസ്ഥർ വന അധികാരം ഉപയോഗിക്കുക.

15. വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക.

16. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുക. 17-വിവിധ കേന്ദ്ര-അന്തർദേശീയ ഏജൻസികൾ നൽകിയ പണം വനം വകുപ്പ് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് നടത്തുക.

വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജോൺസൺ തൊഴുത്തുങ്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, കൽപ്പറ്റ ഫെറോന വികാരി ഫാ. മാത്യു പെരിയപ്പുറം കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ,രൂപത പിആർഒ സാലു അബ്രഹാം, മിഷൻ ലീഗ് രൂപത പ്രസിഡൻ്റ് ബിനീഷ് തുമ്പിയാംകുഴി, സംഘാടകസമിതി കൺവീനർ സജീ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.