ജെ.ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

ജെ.ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത് സ്വാഗതാര്‍ഹമെന്ന് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ.

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് പത്ത് മാസമാകുന്നു. ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുകയും സത്വരമായ തുടര്‍ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്നാണ് കെസിബിസി ജാഗ്രതാ കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തുടര്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം.

ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു താല്‍ക്കാലിക നീക്കമല്ല എന്ന് സര്‍ക്കാര്‍ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന തുടര്‍ച്ചയായ അവഗണനകള്‍ക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ നീക്കം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.