വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം: കുഴല്‍നാടനും ഷിയാസും കോടതിയിലേക്ക് ഓടിക്കയറി; കോതമംഗലത്ത് സംഘര്‍ഷം

വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം: കുഴല്‍നാടനും ഷിയാസും കോടതിയിലേക്ക് ഓടിക്കയറി; കോതമംഗലത്ത് സംഘര്‍ഷം

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം. പൊലീസ് നടപടിയെ തുടര്‍ന്ന് കുഴല്‍നാടനും ഷിയാസും കോതമംഗലം കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വീണ്ടും വിളിച്ചു വരുത്തി. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

പൊലീസ് വാഹനം ആക്രമിച്ച കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമം. മുവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കോടതി വളപ്പില്‍ ഉണ്ടായിരുന്നത്. സംഭവം കോടതി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കോടതിക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്ന് പ്രതിഷേധിക്കുകയാണ്.

വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കഴിഞ്ഞ ദിവസം അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരമാക്കുകയാണ് കോടതി ചെയ്തത്. ഇവര്‍ക്കൊപ്പം കേസിലെ മറ്റ് പ്രതികളായ 14 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസ്. മാത്യു കുഴല്‍നാടന്‍ ആണ് കേസിലെ ഒന്നാം പ്രതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.