യുവാക്കൾക്കും കുട്ടികൾക്കുമായി റോബ്‌ളോക്സിൽ 'മെറ്റാസെയ്ന്റു'മായി ഓസ്ട്രേലിയൻ വൈദികൻ ഫാ. റോബർട്ട് ഗാലിയ; പെസഹ വ്യാഴാഴ്ച പുറത്തിറക്കും

യുവാക്കൾക്കും കുട്ടികൾക്കുമായി റോബ്‌ളോക്സിൽ 'മെറ്റാസെയ്ന്റു'മായി ഓസ്ട്രേലിയൻ വൈദികൻ ഫാ. റോബർട്ട് ഗാലിയ; പെസഹ വ്യാഴാഴ്ച പുറത്തിറക്കും

വത്തിക്കാൻ സിറ്റി: കളിയിലൂടെ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഉതകുന്ന പുത്തൻ ​ഗെയിം പ്ലാറ്റ്ഫോമുമായി ഓസ്ട്രേലിയൻ വൈദികൻ. പ്രമുഖ ക്രിസ്ത്യൻ ഗായകനും ഗാനരചയിതാവുമായ ഫാദർ റോബർട്ട് ഗാലിയയാണ് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ ദൈവത്തെ പ്രഘോഷിക്കാൻ ഒരുങ്ങുന്നത്. വിത്യസ്തമായ രീതിയിലൂടെ ദൈവ വചന പ്രഘോഷണം നടത്തി യുവാക്കളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുകയാണ് ഫാദറിന്റെ ലക്ഷ്യം.

ഫാദർ റോബർട്ട് ഗാലിയയുടെ നേതൃത്വത്തിലുള്ള ഐക്കൺ കാതലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മെറ്റാസെയിന്റ് എന്ന പേരിലുള്ള കാതലിക് ​ഗെയിം പുറത്തിറക്കുന്നു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം റോബ്‌ളോക്സ് ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. പെസഹ വ്യാഴാഴ്ചയാണ് ഇത് റിലീസ് ചെയ്യുന്നത്.

ഫാദർ റോബർട്ട് ഗാലിയ 2011ലെ ലോക യുവജന ദിനത്തിൽ ഏകദേശം അഞ്ച് ലക്ഷം ആളുകൾക്ക് മുന്നിൽ പാടുകയും ഓസ്‌ട്രേലിയയുടെ ഗോട്ട് ടാലൻ്റിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോകൾ, ഓൺലൈൻ ആരാധനകൾ എന്നിവയിലൂടെ ഇതിനോടകം തന്നെ ഫാദർ റോബർട്ട് ഗാലിയയുടെ ലാഭേച്ഛയില്ലാത്ത സേവനം 1.7 മുതൽ 2 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ട്. കാലം മാറുന്നതിനനുസരിച്ച് 'ജനറേഷൻ ആൽഫ' എന്ന് വിളിക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ​ഗെയിമിലേക്കാണ് തന്റെ ഇപ്പോഴത്തെ ചവടുവെപ്പെന്ന് പുരോഹിതൻ പറയുന്നു.

പ്രമുഖ ഗെയിംസ് സ്റ്റുഡിയോയായ ഡബ്ബിറ്റുമായി ചേർന്ന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെറ്റാസെയ്ന്റെന്ന ​ഗെയിമിങ് ആപ്പ് വഴിയാണ് പ്രാർത്ഥനയ്‌ക്കും വിചിന്തനത്തിനും വചന പാരായണത്തിനുമുള്ള ഒരു വെർച്വൽ കത്തീഡ്രൽ ഫാദർ അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കാനും ബൈബിളിൽ നിന്നുള്ള ദൃശ്യങ്ങൾ സന്ദർശിക്കാനും കഴിയും. അനുഭവത്തിൻ്റെ അവസാനം ഒരു വെർച്വൽ മെഴുകുതിരി കത്തിച്ചും ഒരു ജോടി മാലാഖ ചിറകുകൾ സ്വീകരിച്ചും അവർക്ക് മെറ്റാസെയിൻ്റ് ആകണോ എന്ന് തീരുമാനിക്കാമെന്ന് ഫാദർ പറയുന്നു.

ചെറുപ്പക്കാരിൽ പലരും ഈസ്റ്ററിൽ പള്ളിയിൽ പോകുന്നില്ല അവർ സുവിശേഷം കേൾക്കുകയില്ല. അതിനാൽ സഭയെ അവരിലേക്ക് എത്തിക്കാനും അവർക്ക് സുവിശേഷം എത്തിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഞങ്ങൾ കരുതിയെന്ന് ഫാദർ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.