സിപിഎമ്മിന് ജീവന്‍മരണ പോരാട്ടം: 11 എംപിമാരെ ജയിപ്പിക്കാനായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും

സിപിഎമ്മിന് ജീവന്‍മരണ പോരാട്ടം: 11 എംപിമാരെ ജയിപ്പിക്കാനായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന പദവി നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടമാണ് സിപിഎമ്മിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. പദവി നഷ്ടമായാല്‍ പതിറ്റാണ്ടുകളായി പാര്‍ട്ടി നെഞ്ചിലേറ്റിയ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നവും കൈവിട്ടു പോകും.

അതിനായി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 പേരെ ജയിപ്പിച്ചെടുക്കണം. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി പട്ടികയില്‍ നിന്ന് സിപിഎം പുറത്തു പോകും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അധിക സമയം എന്ന ദയാ വായ്പിലാണ് നിലവില്‍ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതെ നില്‍ക്കുന്നത്.

ഒരു സംസ്ഥാനത്ത് പോള്‍ ചെയ്ത വോട്ടില്‍ ആറ് ശതമാനം വിഹിതം, 25 എംഎല്‍എ മാര്‍ക്ക് ഒരു പാര്‍ലമെന്റ് അംഗം, ഇവയില്‍ ഏതെങ്കിലും ഒന്ന് നേടാനായാല്‍ സംസ്ഥാന പാര്‍ട്ടി പദവി നേടാം.

ഇത്തരത്തില്‍ കേരളം, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം പാലിക്കാനാകും. ത്രിപുരയില്‍ വോട്ട് വിഹിതവും തമിഴ്‌നാട്ടില്‍ എംപി സ്ഥാനവും ഉള്ളതുകൊണ്ടാണിത്. മറ്റേതെങ്കിലും സംസ്ഥാനത്തു കൂടി ഈ നേട്ടം സ്വന്തമാക്കണം.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ കിട്ടാന്‍ കേരളത്തില്‍ നിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ട് സീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തില്‍ രണ്ട് സീറ്റിലാണ് മത്സരിക്കുന്നത്.

2019 ല്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച രണ്ട് സീറ്റിലും ജയിച്ചിരുന്നു. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്ത്യാ സഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും. രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു സീറ്റ് സിപിഎം ജയിച്ച് കയറണം.

അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കുകയും വോട്ട് ഷെയര്‍ ഉയര്‍ത്തുന്നതിനുമാണ് സിപിഎം ശ്രമിക്കന്നത്. അതിനാലാണ് ഇത്തവണ സ്വതന്ത്രന്‍മാരെയടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ സിപിഎം മത്സരിപ്പിക്കുന്നത്.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്. ഇടുക്കിയിലും എറണാകുളത്തും ചാലക്കുടിയിലുമെല്ലാം മുമ്പ് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ സ്വതന്ത്രന്‍മാരെ സിപിഎം പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചിട്ടുണ്ട്. 2004 ല്‍ ലോക്‌സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

ബംഗാളും ത്രിപുരയും കൈവിട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് പ്രസക്തിയില്ലാതായത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 3.6 ശതമാനം മാത്രം വോട്ട് കിട്ടിയ സിപിഎമ്മിന് കേരളത്തിലെ അഞ്ചും ബംഗാളിലെയും ത്രിപുരയിലേയും രണ്ട് വീതം സീറ്റുകളുമടക്കം രാജ്യത്താകെ ഒമ്പത് സീറ്റുകളെ ജയിക്കാനായുള്ളൂ.

എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നല്‍കിയത്. ആകെ മൂന്ന് സിപിഎം സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ആലപ്പുഴയില്‍ നിന്ന് എ.എം ആരിഫും. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും നിന്ന് ഒരു എംപിയെപ്പോലും ലോക്‌സഭയിലെത്തിക്കാന്‍ സിപിഎമ്മിനായില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.