തിരുവനന്തപുരം: കനത്ത ചൂടില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതോടെ ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 മണിക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
വൈദ്യുതി ഉപയോഗം അമിതമായതോടെ സംസ്ഥാനത്തെമ്പാടും ഓട്ടോമാറ്റിക് ലോഡ് ഷെഡിങ് വ്യാപകമാണ്. ഈ പശ്ചാത്തലത്തില്‍ ഔദ്യോഗികമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപയോഗം ഉണ്ടായാല്‍ ഗ്രിഡുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡിങ് സംഭവിക്കുന്നത്.
സാങ്കേതികമായി അഞ്ച് മിനിട്ട് കഴിഞ്ഞ് ഫീഡറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈദ്യുതി പുനസ്ഥാപിക്കാന്‍ അര മണിക്കൂറെങ്കിലും വേണ്ടി വരും. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമ്പോള്‍ ജീവനക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്ത് വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ളതും അടക്കം 4500 മെഗാവാട്ടാണ് പ്രതിദിനം വിതരണം ചെയ്യാന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ 5700 മെഗാവാട്ടിലും കൂടുതലാണ് ഇപ്പോഴത്തെ ഉപയോഗം. ജലവൈദ്യുതി ഉല്‍പാദനം കുത്തനെ ഉയര്‍ത്തിയും അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിയുമാണ് ഇത് നികത്തുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26