75 വയസ് പ്രായപരിധി ബിജെപിയില്‍ നടപ്പാക്കിയത് ചര്‍ച്ച ചെയ്യാതെ; മോഡിക്കും ചട്ടം ബാധകമെന്ന് യശ്വന്ത് സിന്‍ഹ

 75 വയസ് പ്രായപരിധി ബിജെപിയില്‍ നടപ്പാക്കിയത് ചര്‍ച്ച ചെയ്യാതെ; മോഡിക്കും ചട്ടം ബാധകമെന്ന്  യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: എഴുപത്തഞ്ച് വയസ് പിന്നിട്ടാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദം ഒഴിയുമെന്ന എഎപി നേതാവ് അരവിന്ദ് കെജരിവാളിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു.

പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് ബിജെപിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കിയതെന്ന് മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

ചട്ടം കൊണ്ടുവന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെട്ടു. മോഡിക്ക് ചട്ടം ബാധകമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2014 ലാണ് മാര്‍ഗ നിര്‍ദേശ് മണ്ഡലിന് രൂപം നല്‍കി എല്‍.കെ അദ്വാനി അടക്കം 75 വയസ് കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി ഭ്രഷ്ട് കല്‍പ്പിച്ചത്. ചട്ടം എല്ലാവര്‍ക്കും ബാധകമല്ലേ എന്നാണ് യശ്വന്ത് സിന്‍ഹയുടെ ചോദ്യം.

എഴുപത്തഞ്ച് വയസ് പിന്നിട്ടാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷായ്ക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും ജയില്‍ മോചിതനായ അരവിന്ദ് കെജരിവാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോഡി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോഡി ഒഴിവാക്കി.

ബിജെപിയില്‍ 75 വയസ് തികയുന്നവര്‍ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോഡിയാണ്. അങ്ങനെയെങ്കില്‍ മോഡിയും അടുത്ത വര്‍ഷം വിരമിക്കണം.

അതിനുശേഷം ആരാണ് ബിജെപിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജരിവാള്‍ ചോദിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യോഗി ആദിത്യ നാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടി.

അതേസമയം കെജരിവാളിന്റെ പ്രസ്താവന തള്ളിയ അമിത് ഷാ 75 വയസാകുമ്പോള്‍ മോഡി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂര്‍ത്തിയാക്കുമെന്നും ഷാ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.