കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലകളില്‍ കടുത്ത നിയന്ത്രണം. വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കമെന്ന് മുന്നറിയിപ്പ് പറയുന്നു.
അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങള്‍ അടച്ചിടും. വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിവച്ചു.
നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26