കൊച്ചി: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറും ഇ.പി ജയരാജന്‍ വധശ്രമ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ കെ. സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016 ലാണ് സുധാകരന്‍ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
1995 ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഡില്‍ നിന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ആന്ധ്രാപ്രദേശ് എത്തിയപ്പോള്‍ ട്രെയിനില്‍ വച്ച് ജയരാജന് നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനിലെ വാഷ് ബേസിനില്‍ മുഖം കഴുകുന്നതിനിടെ ജയരാജനെ ഒന്നാം പ്രതിയായ വിക്രംചാലില്‍ ശശി വെടിവെക്കുകയായിരുന്നു. ഇ.പി ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.
ജയരാജനെ കൊല്ലാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ എല്‍പ്പിച്ചത് സുധാകരനാണെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26