കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ്

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25 ന് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എന്നിവരുടെ രാജ്യസഭയിലെ കാലാവധിയാണ് അവസാനിക്കുന്നത്.

മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ നിയമസഭയില്‍ 99 അംഗങ്ങള്‍ എല്‍ഡിഎഫിനും അവശേഷിക്കുന്ന സീറ്റുകള്‍ യുഡിഎഫിലുമാണ്. അതിനാല്‍ മൂന്ന് സീറ്റുകളില്‍ രണ്ട് എണ്ണത്തില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവും.

മൂന്നാമത്തെ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ജയസാധ്യത. എന്നാല്‍ സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും നിലവില്‍ എല്‍ഡിഎഫില്‍ നിന്നുള്ളവരാണ്. നേരത്തെ ജോസ് കെ. മാണി രാജ്യസഭാംഗമായ ശേഷമാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത്. സിപിഐയും സിപിഎമ്മുമാണ് പതിവായി ഈ രാജ്യസഭാ സീറ്റുകളില്‍ മത്സരിക്കാറുള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ. മാണിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എമ്മും, എം.വി. ശ്രേയാംസ് കുമാറിനായി ആര്‍ജെഡിയും, പി.സി ചാക്കോയ്ക്ക് വേണ്ടി എന്‍സിപിയും രാജ്യസഭാംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിപിഎം, സിപിഐ സീറ്റുകള്‍ വിട്ടു നല്‍കാന്‍ സാധ്യതയില്ല.

അതേസമയം, ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ അന്നേ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാല്‍ ഇപ്പോള്‍ ഒഴിവു വരുന്ന സീറ്റില്‍ യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവും മത്സരിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.