'തോറ്റ ചരിത്രം കേട്ടിട്ടില്ല എന്നാണ് നമ്മുടെ മുദ്രാവാക്യം; പക്ഷേ, തോറ്റ ചരിത്രമാണ് കൂടുതല്‍ കേട്ടത്':സര്‍ക്കാരും സഖാക്കളും തിരുത്തണമെന്ന് എം.വി ഗോവിന്ദന്‍

'തോറ്റ ചരിത്രം കേട്ടിട്ടില്ല എന്നാണ് നമ്മുടെ മുദ്രാവാക്യം; പക്ഷേ, തോറ്റ ചരിത്രമാണ് കൂടുതല്‍ കേട്ടത്':സര്‍ക്കാരും സഖാക്കളും തിരുത്തണമെന്ന് എം.വി ഗോവിന്ദന്‍

വിശ്വാസത്തെ ഉപകരണമാക്കുന്ന ആര്‍എസ്എസ് അല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം.

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും സഖാക്കളും തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും തിരുത്തണം.

പെന്‍ഷന്‍ മുഴുവന്‍ കൊടുക്കണം. കുടിശിക പൂര്‍ണമായും നല്‍കണം. സര്‍ക്കാര്‍ മുന്‍ഗണന തീരുമാനിച്ച് നടപ്പാക്കുകയും ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യുകയും വേണം. ഫലപ്രദമായ ശുദ്ധീകരണം നടത്തണം. അതിനായുള്ള ഇടപെടല്‍ വേണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആര്‍എസ്എസ് അല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ആര്‍എസ്എസിന് വിശ്വാസം ഇല്ല താനും. വിശ്വാസം എടുത്ത് മേലങ്കിയായി അണിഞ്ഞ് ആര്‍എസ്എസ് വര്‍ഗീയതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യട്ടെയെന്നും സിപിഎം സെക്രട്ടറി അഭിപ്രായപ്പെട്ടു.

അവിടെ കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ വിശ്വാസി സമൂഹം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരണം. വിശ്വാസം ഉപയോഗിച്ച് ചടുപുടു കളിക്കുന്ന ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കയ്യില്‍ ആരാധനാലയങ്ങള്‍ വരണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പി.എസ്.സി കോഴ ആരോപണത്തില്‍ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല. ഏതെങ്കിലും ഘടകത്തിന് പരാതി കിട്ടിയാല്‍ അവര്‍ പരിശോധിക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതിയും ലഭിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

പേര് വെക്കാതെ ഒരു കടലാസില്‍ ആരു പരാതി നല്‍കിയാലും സ്വീകരിക്കും. നമ്മള്‍ മുദ്രാവാക്യം വിളിക്കുന്നത് തോറ്റ ചരിത്രം കേട്ടിട്ടില്ല എന്നാണ്. സത്യം പറഞ്ഞാല്‍ തോറ്റ ചരിത്രമാണ് ഏറ്റവും കൂടുതല്‍ കേട്ടതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.