കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍: കളക്ടര്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു; മഞ്ഞക്കുന്ന് പുഴയില്‍ മലവെള്ളപ്പാച്ചില്‍

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍: കളക്ടര്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു; മഞ്ഞക്കുന്ന് പുഴയില്‍ മലവെള്ളപ്പാച്ചില്‍

കോഴിക്കോട്: ശക്തമായി പെയ്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യപക നാശനഷ്ടം. കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ അടിച്ചി പാറയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇന്ന് വിലങ്ങാടെത്തിയ ജില്ല കളക്ടര്‍ ഉള്‍പ്പെടെ മലവെള്ള പാച്ചിലില്‍ കുടുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടി നാശംവിതച്ച ചാലിലൂടെ മഴവെള്ളം കുത്തി ഒലിക്കുകയായിരുന്നു. കല്ലും മണ്ണും ഉള്‍പ്പെടെ ഒലിച്ചിറങ്ങി. വൈകുന്നേരം 5.45 ഓടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മാത്യു മലവെള്ള പാച്ചിലില്‍ പെടുകയായിരുന്നു.

കാരശേരി പാറത്തോട് കുരിശുപള്ളിക്ക് സമീപം പുത്തരിപൊയില്‍ പന്നിമുക്ക് തോട്ടില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എടച്ചേരി തുരുത്തി പുഴയില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. തുരുത്തി കിഴക്കയില്‍ അനീഷ് ( 37 ) ആണ് മരിച്ചത്. ഉച്ചക്ക് 12 ഓടെയാണ് അപകടം. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

വൃഷ്ടിപ്രദശേത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.