ബെയ്ലി പാലം തുറന്നു; ദുരന്ത ഭൂമിയില്‍ ഇനി രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും

ബെയ്ലി പാലം തുറന്നു; ദുരന്ത ഭൂമിയില്‍ ഇനി  രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലം തുറന്നു കൊടുത്തു. ചൂരല്‍ മലയെയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.

താല്‍ക്കാലികമായാണ് പാലം നിര്‍മിച്ചതെങ്കിലും പ്രദേശത്ത് സ്ഥിരമായൊരു പാലം പണിയുന്നത് വരെ ബെയ്‌ലി പാലം പൊളിച്ചു മാറ്റില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലം സജ്ജമായതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാ ദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താല്‍കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും.


ഹിറ്റാച്ചിയടക്കമുള്ള യന്ത്ര സംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്. ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്ര സാമഗ്രികളും ദുരന്ത ഭൂമിയേലേക്ക് എത്തിക്കണം.

കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍ മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍ മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്.

യുദ്ധകാലാടിസ്ഥാനത്തില്‍ വെറും 36 മണിക്കൂര്‍ കൊണ്ടാണ് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് 190 അടി നീളമുള്ള പാലം നിര്‍മിച്ചത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാ സേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസം നേരിടാതെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.