എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന; പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന; പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് സൂചന. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നും പിന്നാലെ എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന പരാതിയില്‍ പേര് പ്രശാന്തന്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ പ്രശാന്തന്റെ കൈക്കൂലി പരാതി വ്യാജമെന്ന സൂചനയാണ് നല്‍കുന്നത്.

പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറില്‍ പ്രശാന്ത് ടി.വി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രശാന്തന്‍ ടി.വി എന്നും. രണ്ട് രേഖയിലെയും ഒപ്പിലും വ്യത്യാസമുണ്ട്. അതേസമയം പെട്രോള്‍ പമ്പ് ഉടമ എന്നു പറയപ്പെടുന്ന പ്രശാന്തന്‍ ബിനാമിയാണെന്ന തരത്തിലുള്ള സംശയങ്ങളും ഉണ്ട്.

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നുള്ള സംശയങ്ങള്‍ തുടക്കം മുതലുണ്ട്. ഇതിനിടയിലാണ് രേഖകളിലെ വൈരുദ്ധ്യവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.