ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ് പ്രതിഷേധിക്കാര്‍

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ് പ്രതിഷേധിക്കാര്‍

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിലേക്ക് നയിച്ച വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറിയ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികള്‍ വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞിരിക്കുകയാണ്.

പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവന് മുന്നില്‍ നിലയുറപ്പിച്ച സൈന്യം പ്രക്ഷോഭകാരികളെ ബാരികേഡുകള്‍ ഉപയോഗിച്ച് തടഞ്ഞതിനാല്‍ ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ കെട്ടിടത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍, ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയ സംഘം തുടങ്ങിയവരാണ് പുതിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

എന്ത് സംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രസിഡന്റിന്റെ രാജി ഉള്‍പ്പെടെ അഞ്ചിന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടാവയ്ക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍, ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ കൂട്ടുകാരനാണെന്നും ആ നയങ്ങള്‍ പിന്തുടരുന്ന ആളാണെന്നും അവര്‍ ആരോപിക്കുന്നു.

ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീന്‍. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദേഹത്തെ 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിര്‍ദേശം ചെയ്തത്. എതിരില്ലാതെയാണ് അദേഹത്തെ തിരഞ്ഞെടുത്തത്.
പ്രസിഡന്റിന്റെ രാജിയാണ് പ്രക്ഷോഭകരുടെ അഞ്ചിന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം. 1972 ല്‍ എഴുതി ഉണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024 ന്റെ പശ്ചാത്തലത്തില്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു. ഷെയ്ഖ് ഹസീനയുടെ കീഴില്‍ 2018 ലും 2024 ലും നടന്ന തിരഞ്ഞെടുപ്പുകള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നതും പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യമാണ്.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരെയാണ് ജൂലൈയില്‍ ബംഗ്ലാദേശില്‍ പ്രതിഷേധം തുടങ്ങിയത്. ഹസീനയുടെ സൈന്യവും പൊലീസും പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പ്രക്ഷോഭം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്തു. പ്രക്ഷോഭകാരികള്‍ ഷെയ്ഖ് ഹസീനയുടെ കൊട്ടാരം കൈയടക്കുകയും ഉള്ളിലുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.