റാംപ് നടത്തത്തിലൂടെ മാസ് എന്‍ട്രിയായി വിജയ്; വില്ലുപുരത്ത് വിജയാരവം മുഴക്കി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം

റാംപ് നടത്തത്തിലൂടെ മാസ് എന്‍ട്രിയായി വിജയ്; വില്ലുപുരത്ത് വിജയാരവം മുഴക്കി  തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം

വില്ലുപുരം(തമിഴ്‌നാട്): തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സമ്മേളനത്തിന് വില്ലുപുരത്തെ വിക്രവാണ്ടിയില്‍ തുടക്കം. 500 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന് അണികളെ അഭിസംബോധന ചെയ്താണ് ആയിരങ്ങള്‍ അണി നിരന്ന സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നത്.

ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് എത്തിയത്. തുടര്‍ന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി.ആര്‍ അംബേദ്ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ചുവപ്പും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളാണ് അണികളില്‍ പലരും അണിഞ്ഞിരിക്കുന്നത്. 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.

5000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്യ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി അഞ്ച് കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.

ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം.

തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു. ബിജെപി നീരസം പ്രകടമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.