വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ആലപ്പുഴ ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു;  ആലപ്പുഴ ജില്ലയില്‍ ഇന്ന് ബി.ജെ.പി  ഹര്‍ത്താല്‍

ഏഴ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈ അറ്റുപോയി

വയലാറില്‍ സംഘര്‍ഷം തുടരുന്നു; വന്‍ പൊലീസ് സന്നാഹം

ചേര്‍ത്തല: വയലാറില്‍ ഇന്നലെ രാത്രിയുണ്ടായ എസ്.ഡി.പി.ഐ - ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റുമരിച്ചു. ആര്‍.എസ്.എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ താമസിക്കുന്ന തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെയാണ് വയലാര്‍ നാഗംകുളങ്ങര കവലയില്‍ സംഘടനമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ബി.ജെ.പിയും ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് എസ്.ഡി.പി.ഐ നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങള്‍.

അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈ അറ്റുപോയി. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.30-ഓടെ നന്ദുകൃഷ്ണ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്. നാലുപേര്‍ പരിക്കേറ്റ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.