ഇന്ത്യയില്‍ ജോലിഭാരം കൂടുതലും കൂലി കുറവുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന

ഇന്ത്യയില്‍ ജോലിഭാരം കൂടുതലും കൂലി കുറവുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന

ന്യൂഡല്‍ഹി: ഏഷ്യാ-പസഫിക് മേഖലയില്‍ ഇന്ത്യയിലാണ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലിഭാരമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യ. മംഗോളിയ, ഗാംബിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍. കോവിഡ് കാലയളവില്‍ ലോക രാജ്യങ്ങളിലെ തൊഴില്‍ സ്ഥിതി താരതമ്യം ചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

ഗ്രാമീണ ഇന്ത്യയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുമ്പോള്‍ സ്ത്രീകള്‍ 37 മണിക്കൂര്‍ ജോലി ചെയ്യുന്നു. സ്ഥിരം വരുമാനക്കാരും ശമ്പളക്കാരുമായിട്ടുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. ഈ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.

നഗര മേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിരം തൊഴിലുള്ളവരും ശമ്പളക്കാരുമായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നു.

കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. നഗരമേഖലകളിലെ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ഒരു മണിക്കൂര്‍ അധികം ജോലിയെടുക്കുന്നു. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയില്‍ വിശ്രമ സമയമുള്ളൂ. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കുറവാണ് വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്പളക്കാരും ആഴ്ചയില്‍ ആറു ദിവസത്തില്‍ കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നു.

ദേശീയ-സംസ്ഥാന തലങ്ങളില്‍ വെവ്വേറെ നിരക്കുകളുമായി മിനിമം വേതന വ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. വിവിധ തൊഴിലുകളിലായി സംസ്ഥാനങ്ങളില്‍ 1915 വേതന നിരക്കുകളും ദേശീയ തലത്തില്‍ 48 നിരക്കുകളുമുണ്ടായിരുന്നു. എന്നാല്‍, തൊഴില്‍ കോഡുകള്‍ വരുന്നതോടെ ഇതു കുറഞ്ഞതു നാലും പരമാവധി പന്ത്രണ്ടുമായി പരിഷ്‌കരിക്കപ്പെടുമെന്നും റിപ്പോട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.