'അമേരിക്കയുടെ സ്വപ്‌നം തടയാന്‍ ആര്‍ക്കും കഴിയില്ല; ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ' : യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ട്രംപ്

'അമേരിക്കയുടെ സ്വപ്‌നം തടയാന്‍ ആര്‍ക്കും കഴിയില്ല; ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ' : യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ട്രംപ്

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. 'അമേരിക്ക തിരിച്ചുവന്നു' എന്ന വാചകത്തോടെ പ്രസംഗം തുടങ്ങിയ ട്രംപ് മുന്‍ സര്‍ക്കാരുകള്‍ എട്ട് വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ 43 ദിവസങ്ങള്‍കൊണ്ട് തങ്ങള്‍ ചെയ്തുവെന്നും അവകാശപ്പെട്ടു. കയ്യടികളോടെയാണ് ട്രംപിനെ ഭരണപക്ഷ അംഗങ്ങൾ വരവേറ്റത്.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് ഇന്ന് നടത്തിയത്. കുടിയേറ്റ പ്രശ്‌നങ്ങള്‍, ലഹരി, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, ഉക്രെയ്നുമായുള്ള കരാര്‍, പനാമ കനാല്‍ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇന്ന് സംസാരിച്ചത്.

മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പ് നൽകി. മനുഷ്യര്‍ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ളൂവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. 'സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്‍മാര്‍ കളിക്കുന്നത് വിലക്കു'മെന്ന തന്റെ ഉത്തരവിനെ കുറിച്ചും ട്രംപ് സംസാരിച്ചു.

അമേരിക്കയുടെ സ്വപ്‌നം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ ട്രംപ് രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്.

മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ നിര്‍ത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് ഈ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ടിപ്പുകള്‍, ഓവര്‍ടൈം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും അദേഹം പറഞ്ഞു.

ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100 ശതമാനം ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.