വിലങ്ങാടും പുനരധിവാസ പട്ടികയില്‍ പരാതി: പകുതിയിലധികം ദുരന്ത ബാധിതര്‍ പുറത്ത്; ഉള്‍പ്പെട്ടത് 53 ല്‍ 21 കുടുംബങ്ങള്‍ മാത്രം

വിലങ്ങാടും പുനരധിവാസ പട്ടികയില്‍ പരാതി: പകുതിയിലധികം ദുരന്ത ബാധിതര്‍ പുറത്ത്; ഉള്‍പ്പെട്ടത്  53 ല്‍ 21 കുടുംബങ്ങള്‍ മാത്രം

കോഴിക്കോട്: വയനാടിന് പിന്നാലെ വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി.

ദുരന്തം നേരിട്ട നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയില്‍ ഇല്ല. ദുരിത ബാധിതരായ 53 കുടുംബങ്ങളില്‍ 21 പേര്‍ മാത്രമാണ് പട്ടികയിലുളളത്

പതിനഞ്ച് ലക്ഷം പൂപയുടെ പാക്കേജില്‍ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്. അര്‍ഹരായ പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വ്യാപക പരാതിയാണ് ഉയരുന്നത്.

ആദ്യം സര്‍ക്കാര്‍ നിയോഗിച്ച റാപ്പിഡ് വിഷ്വല്‍ സ്‌ക്രീനിങ് ടീമായിരുന്നു ദുരതബാധിതരായ കുടംബങ്ങളുടെ എണ്ണം 53 ആയി തിട്ടപ്പെടുത്തിയത്. വില്ലേജ് ഓഫിസര്‍, ജിയോളജിസ്റ്റ്, വാര്‍ഡ് മെമ്പര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍ എന്നിവരെല്ലാം ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. ചീഫ് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇതേ കണക്കാണ് പറഞ്ഞത്.

എന്നാല്‍ അഞ്ച് മാസത്തിന് ശേഷം മുക്കം എന്‍ഐടിയിലെ ഒരു സംഘത്തെ കൂടി പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. വിദഗ്ധരെത്തി ലാന്‍ഡ് സ്ലൈഡ് സസ്പറ്റബിലിറ്റി മാപ്പിങ് തയ്യാറാക്കി.

ഇതോടെ പുനരധിവാസ പട്ടികയില്‍ 21 കുടുംബങ്ങളായി ചുരുങ്ങി. ഉരുള്‍പൊട്ടലിന് മുന്‍പേ ആള്‍ താമസമില്ലാത്ത വീടുകളുടെ ഉടമസ്ഥര്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു.

ഉരുള്‍പൊട്ടലിലില്‍ ഭവന രഹിതരായവര്‍ പട്ടികയ്ക്ക് പുറത്തുമായി. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ എന്ന ഒറ്റ മാനദണ്ഡം അനുസരിച്ചാണ് പട്ടികയെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തുമെന്നും പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.