'വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ട് നല്‍കും'; തൃശൂരില്‍ 500 കോടിയുടെ ഇറീഡിയം തട്ടിപ്പ്

'വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ട് നല്‍കും'; തൃശൂരില്‍ 500 കോടിയുടെ ഇറീഡിയം തട്ടിപ്പ്

തൃശൂര്‍: ഇറീഡിയത്തിന്റെ പേരില്‍ 500 കോടിയുടെ തട്ടിപ്പ് നടന്നതായി പരാതി. തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ ഷാജൂട്ടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ തട്ടിപ്പിന് ഇരയായവര്‍ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തില്‍ നിക്ഷേപം നടത്തിയാല്‍ കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ ആയിരക്കണക്കിനാളുകളില്‍ നിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് താഴെ ഒപ്പിട്ട് നല്‍കും. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കില്‍ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.

റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്ന് കിട്ടുമെന്ന് കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയ തുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേര്‍ന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.