ഭീകരാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട വാര്‍ത്ത അത്യന്തം വേദനാജനകം; മുകേഷ് അടക്കം കാശ്മീരിലുള്ള എംഎല്‍എമാര്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രി

ഭീകരാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട വാര്‍ത്ത അത്യന്തം വേദനാജനകം; മുകേഷ് അടക്കം കാശ്മീരിലുള്ള എംഎല്‍എമാര്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എറണാകുളം സ്വദേശി കൊല്ലപ്പെട്ട വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്സിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത്കുമാര്‍, ജസ്റ്റിസ് ഗിരീഷ് എന്നിവര്‍ ജമ്മു കാശ്മീരില്‍ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവില്‍ ജസ്റ്റിസുമാര്‍ ശ്രീനഗറിലുള്ള ഹോട്ടലില്‍ സുരക്ഷിതരാണ്. ഇന്ന് നാട്ടിലേക്ക് തിരിക്കും. എംഎല്‍എമാരായ എം. മുകേഷ്, കെപിഎ മജീദ്, ടി. സിദ്ദീഖ്, കെ. ആന്‍സലന്‍ എന്നിവര്‍ ശ്രീനഗറില്‍ ഉണ്ട്. ഇവരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജമ്മു കാശ്മീരില്‍ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ (ടോള്‍ ഫ്രീ നമ്പര്‍ ) 18004253939, 00918802012345 (മിസ്ഡ് കോള്‍) എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കാശ്മീരില്‍ കുടുങ്ങി പോയ സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഡല്‍ഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് കേരള ഹൗസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.