വടക്കാഞ്ചേരി: തിരിച്ചുവരവിനെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നുവെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ജെയിന്‍. എല്ലാവരുടെയും സഹായത്താല്‍ മടങ്ങിവരാനായി. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് ജെയിന്‍ കുത്തുപാറയിലെ വീട്ടില്‍ ഇരുന്ന് പറയുമ്പോള്‍ ആശ്വാസത്തിന്റെ വെലിച്ചം ആ കണ്ണുകളില്‍ കാണാമായിരുന്നു.
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ നിന്ന് മോചിതനായ മകന്റെ വരവും കാത്ത് തെക്കേമുറി വീട്ടില്‍ അമ്മ ജെസിയും പിതാവ് കുരിയനും ബന്ധുക്കളും നാട്ടുകാരും വ്യാഴാഴ്ച രാവിലെ മുതല്‍ കാത്തിരിക്കുകയായിക്കുന്നു. കൂലിപ്പട്ടാളത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു തുടക്കം. കഴിഞ്ഞ ഏപ്രിലിലാണ് അറിയാതെ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടത്. എട്ട് മാസം യുദ്ധമുഖത്തും നാല് മാസം ആശുപത്രിയിലും. ഭക്ഷണമെത്തിച്ച് കൊടുക്കലായിരുന്നു ആദ്യ ജോലി. പിന്നീട് യുദ്ധമുഖത്ത്. ഡ്രോണ്‍ ആക്രമണത്തിലെ സാരമായ പരിക്ക് അകത്തായിരുന്നു. സര്‍ജറി അനിവാര്യമായി. പാസ്പോര്‍ട്ടെല്ലാം അവര്‍ പിടിച്ചുവാങ്ങിയെന്നും ജെയിന്‍ പറയുന്നു.
അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് തന്നു. യുദ്ധമുഖത്ത് മരിച്ച ഉറ്റ ബന്ധു ബിനിലിന്റെ മൃതദേഹം കാണാനായെങ്കിലും കൂടുതലൊന്നും ചെയ്യാനായില്ല. എംബസിക്കും ഇതേക്കുറിച്ച് വ്യക്തതയില്ലായിരുന്നു. സൈനിക ആശുപത്രിയില്‍ ചികിത്സ കിട്ടി. മറ്റ് പീഡനങ്ങളൊന്നും ഇല്ലായിരുന്നു. ആശുപത്രിയില്‍ നിന്ന് യുദ്ധമുഖത്തേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജെയിന്‍ വിശദീകരിച്ചു.
എംബസിക്കാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. മലയാളി അസോസിയേഷനും ഒപ്പം നിന്നു. അവരാണ് ഡല്‍ഹിയിലെത്താനുള്ള യാത്രാ സൗകര്യം ഒരുക്കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെ മടങ്ങാനുള്ള രേഖകള്‍ എംബസി ഉദ്യോഗസ്ഥര്‍ ശരിയാക്കി. ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് ജിപേ വഴി ഡല്‍ഹിയിലുള്ള സുഹൃത്തിന് വീട്ടില്‍ നിന്ന് പണം അയച്ചുതന്നു. തിരിച്ചുവരവിന് വഴിയൊരുക്കിയവര്‍ ഒരുപാടുണ്ടെന്നും ജെയിന്‍ പറഞ്ഞു.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുതല്‍ പഞ്ചായത്തംഗം സിന്ധു വരെയുള്ള ജനപ്രതിനിധികളും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉള്‍പ്പെടെ നേതാക്കളും ജെയിനിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.