ഇഎംസിസി സ്ഥാപകന്‍ ഷിജു വര്‍ഗീസ് ലോക തട്ടിപ്പുകാരന്‍; അമേരിക്കയില്‍ നിന്ന് മാത്രം 30 ലക്ഷം ഡോളര്‍ തട്ടിയെന്ന് പ്രവാസി മലയാളികള്‍

ഇഎംസിസി സ്ഥാപകന്‍ ഷിജു വര്‍ഗീസ് ലോക തട്ടിപ്പുകാരന്‍;  അമേരിക്കയില്‍ നിന്ന് മാത്രം 30 ലക്ഷം ഡോളര്‍ തട്ടിയെന്ന് പ്രവാസി മലയാളികള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ആഴക്കടല്‍ മല്‍സ്യ ബന്ധന കരാറുണ്ടാക്കിയ ഇഎംസിസി വെറുമൊരു കടലാസു കമ്പനിയാണെന്നും ഇതിന്റെ സ്ഥാപകനായ പെരുമ്പാവൂര്‍ സ്വദേശി ഷിജു വര്‍ഗീസ് മേത്രട്ട ഭൂലോക തട്ടിപ്പുകാരനാണന്നും ഇയാളുടെ ചതിക്കുഴിയില്‍ വീണ അമേരിക്കന്‍ മലയാളികള്‍.

അമേരിക്കയില്‍ നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇയാള്‍ അമേരിക്കന്‍ പൊലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയാണന്നും തട്ടിപ്പിനിരയായവര്‍ വ്യക്തമാക്കുന്നു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായുള്ള കരാര്‍ റദ്ദാക്കിയതിലൂടെ കേരളം വന്‍ തട്ടിപ്പില്‍നിന്നു കഷ്ടിച്ചു രക്ഷപെട്ടെന്ന് ഇവര്‍ പറയുന്നു.

ഇഎംസിസിയുമായി ന്യൂയോര്‍ക്കിലെ പള്ളിയുടെ നിര്‍മാണക്കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ലക്ഷം ഡോളറോളം നഷ്ടപ്പെട്ടെന്ന് ന്യൂയോര്‍ക്ക് ക്രിസ്ത്യന്‍ ചര്‍ച്ച് പാസ്റ്ററും ചെങ്ങന്നൂര്‍, ബുധനൂര്‍ സ്വദേശിയുമായ റവ. വില്‍സണ്‍ ജോസ് പറയുന്നു. ന്യൂയോര്‍ക്കിലെ മലയാളികളുടെ ഒരു കത്തോലിക്ക പള്ളിയുടെ നിര്‍മാണക്കരാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ എന്ന നിലയിലാണ് 2018ല്‍ സുഹൃത്തുക്കളില്‍ രണ്ടു പേര്‍ ഇഎംസിസി ഡുറല്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമയെന്നു പറഞ്ഞ് ഷിജു വര്‍ഗീസിനെ പരിചയപ്പെടുത്തുന്നത്.

ഈ സമയം എഡ്വേര്‍ഡ് ഡുറല്‍ എന്ന വെള്ളക്കാരനാണ് കമ്പനിയുടെ പ്രസിഡന്റ്. അദ്ദേഹം വലിയ കെട്ടിടങ്ങളൊക്കെ പണിതുയര്‍ത്തിയത് അറിയാമായിരുന്നു. ഇദ്ദേഹത്തെ കൊണ്ടുവന്നു പരിചയപ്പെടുത്തിയ ആളെ വിശ്വസിച്ചതും പള്ളിയുടെ പണിയില്‍ ഒരു മലയാളി കളവു കാണിക്കില്ലെന്ന വിശ്വാസവുമായിരുന്നു തങ്ങളുടെ മൂന്ന് ലക്ഷം ഡോളര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് റവ. വില്‍സണ്‍ ജോസ് പറഞ്ഞു.

റിട്ടയര്‍മെന്റ് ജീവിതത്തിനു വേണ്ടി കരുതിവച്ചിരുന്ന ഒരുകോടിയില്‍ അധികം ഇന്ത്യന്‍ രൂപ, തന്നെയും ഭാര്യയെയും പറ്റിച്ച് ഷിജു തട്ടിയെടുത്തെന്ന് ആലപ്പുഴ കറ്റാനം സ്വദേശി ജോണ്‍ ജോര്‍ജ് എന്ന വിദേശ മലയാളി പറയുന്നു. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച പണവും നാട്ടിലെ ഭൂമി വിറ്റു ലഭിച്ച പണവും ഉള്‍പ്പെടെ രണ്ടു ലക്ഷം ഡോളര്‍ (ഒന്നേ കാല്‍കോടി ഇന്ത്യന്‍ രൂപ) ഷിജു വര്‍ഗീസ് പലപ്പോഴായി തട്ടിയെടുത്തെന്നാണ് ജോണ്‍ ജോര്‍ജിന്റെ പരാതി. കേസില്‍ അനുകൂല വിധിയുണ്ടായിട്ടും അതു നടപ്പാക്കാന്‍ പൊലീസിനോ അറ്റോര്‍ണിക്കോ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

2014ല്‍ ഭാര്യ ഒരു പ്രാര്‍ഥനയില്‍ പങ്കെടുക്കുമ്പോഴാണ് ആദ്യമായി ഷിജു വര്‍ഗീസിനെ പരിചയപ്പെടുന്നത്. അവിടെ എഴുന്നേറ്റുനിന്ന് അയാളെ ഭാര്യ വീട്ടില്‍നിന്ന് ഇറക്കി വിട്ടു, മര്‍ദിച്ചു, തുപ്പി, ലാപ്‌ടോപ് എറിഞ്ഞു പൊട്ടിച്ചു, ജീവിക്കാന്‍ വഴിയില്ല എന്നെല്ലാം പറഞ്ഞു കരഞ്ഞപ്പോള്‍ ഭാര്യ ഇതെല്ലാം വിശ്വസിച്ച് കുറച്ചു പണം നല്‍കി ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റൊരു പ്രാര്‍ഥനയ്‌ക്കെത്തി, സര്‍ക്കാരിന്റെ വലിയൊരു പ്രോജക്ട് കിട്ടിയെന്നു പറഞ്ഞു. വാഹനം വേണമെന്നു പറഞ്ഞു. തന്റെ വീട്ടിലുണ്ടായിരുന്ന ഒരു വാഹനം തല്‍ക്കാലത്തേക്കു കൊടുത്തു. പിന്നീട് ഇത് തിരികെ തന്നപ്പോള്‍ അപകടമുണ്ടാക്കി വലിയൊരു ചെലവു വരുത്തി വച്ചിരുന്നു.

വീണ്ടുമൊരിക്കല്‍ ഭാര്യ ഇറക്കിവിട്ടെന്നും താമസിക്കാന്‍ സ്ഥലമില്ലെന്നും പറഞ്ഞ് എത്തിയപ്പോള്‍ മൂന്നു മാസത്തിലേറെ ഭക്ഷണവും താമസവുമെല്ലാം നല്‍കി വീട്ടില്‍ കൂടെ നിര്‍ത്തി. ഭാര്യ വസ്ത്രം തീയിട്ടു കളഞ്ഞു എന്നു പറഞ്ഞപ്പോള്‍ സ്യൂട്ടുള്‍പ്പടെയുള്ള വസ്ത്രം വാങ്ങിക്കൊടുത്തു. ഈ കാലയളവിലാണ് പല ആവശ്യങ്ങള്‍ പറഞ്ഞ് തന്നില്‍നിന്നും ഭാര്യയില്‍നിന്നും പണം വാങ്ങിയെടുത്തത്. കോണ്‍ട്രാക്ട് ലഭിച്ചതില്‍ പണി ചെയ്യിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയാണ് 23,800 ഡോളര്‍ കൊടുത്തത്. വര്‍ക്ക് തുടങ്ങിയെന്നും പുതിയത് തുടങ്ങുമെന്നും പറഞ്ഞ് മൂന്നു പ്രാവശ്യമായി 14,50,000 ഡോളര്‍ വാങ്ങിയെടുത്തു. ഈ സമയത്തെല്ലാം ചെക്ക് ഒപ്പിട്ടു വാങ്ങിയിരുന്നത് കേസ് നടത്തിയപ്പോള്‍ ഉപകാരപ്പെട്ടു.

ലാപ്‌ടോപ്പില്ല എന്നു പറഞ്ഞതിന് ലാപ്‌ടോപ് കടം വാങ്ങി. പിന്നീട് അത് നഷ്ടമായെന്നു പറഞ്ഞു. അതു വിശ്വസിച്ചു. ഇതിനിടെ ഒരു ദിവസം വീട്ടില്‍ വരുമ്പോള്‍ ഡെസ്‌ക്ടോപ്പില്‍ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതു കണ്ടു. ഇതോടെ കമ്പ്യൂട്ടര്‍ നമ്പരിട്ടു ലോക്കു ചെയ്തു. വീട്ടില്‍ നിന്ന് ടൈ മോഷ്ടിച്ചത് ചോദിച്ചതിനാണ് അവസാനമായി ഇറങ്ങിപ്പോകുന്നത്. പിന്നീട് തിരികെ വന്നില്ല. അതു കഴിഞ്ഞ് ന്യൂയോര്‍ക്കിലെത്തിയെന്നറിഞ്ഞ് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

നാട്ടില്‍ വന്നപ്പോള്‍ ഇവരുടെ അങ്കമാലിയിലെ സഹോദരിയുടെ വീട്ടില്‍ പോയെങ്കിലും വാതില്‍ തുറന്നില്ല. ഇതിനിടെ ഒരു തവണ ഒരു കടയില്‍ വച്ചു കണ്ടപ്പോള്‍ തടിയൊക്കെ വച്ചിരുന്നു. അത് ഞാനല്ല, സാമെന്നാണ് പേരെന്നു പറഞ്ഞ് കുതറി മാറിക്കളഞ്ഞു. വീട്ടില്‍നിന്നു നേരെ കണക്ടിക്കട്ടിലേയ്ക്കാണ് പോയതെന്ന് പിന്നീട് അറിഞ്ഞു. അവിടെ കുറച്ചു കറുത്ത വര്‍ഗക്കാരെയും സ്പാനിഷുകാരെയും ഒരാഴ്ച ജോലി ചെയ്യിച്ച് പണം കൊടുത്തില്ല. ചോദിച്ചപ്പോള്‍ തന്റെ അഡ്രസ് കൊടുത്ത് അവര്‍ക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നു പറഞ്ഞു.

കുറെ ദിവസം ഇവര്‍ വീട്ടില്‍ വന്നു ശല്യപ്പെടുത്തി. ആളെ അറിയാം, ആദ്യം അവനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ അന്വേഷിച്ചു ചെന്നപ്പോഴേയ്ക്ക് അയാള്‍ സ്ഥലം വിട്ടിരുന്നു. ഒരിക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നുമാസം ജയിലില്‍ കിടന്നു. ആ സമയത്ത് വിളിച്ച് സഹായിക്കണം എന്നാവശ്യപ്പെട്ടു. ചെയ്യില്ലെന്നു പറഞ്ഞതോടെ മറ്റൊരാളുടെ വീട്ടില്‍ താമസിച്ചു. സ്ഥിരമായി ഒരിടത്തും തങ്ങുന്ന സ്വഭാവമില്ലാത്തിനാല്‍ കേസില്‍ വിധി വന്നിട്ടും അതു നടപ്പിലാക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ലെന്നും ജോണ്‍ പറയുന്നു.

കാന്‍സര്‍ ബാധിതയായ ഒരു നഴ്‌സില്‍നിന്ന് 2,40,000 ഡോളര്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായ അവരുടെ ഭര്‍ത്താവ് ഹൃദയാഘാതം വന്നു മരിച്ച സംഭവമുണ്ട്. 2019ലാണ് ഇത്. നഴ്‌സാകട്ടെ മാനസികമായും സാമ്പത്തികമായും തകര്‍ന്ന അവസ്ഥയിലാണ്.

പത്തനംതിട്ട നിരണം സ്വദേശി ചെറിയാന്‍ ഏബ്രഹാമിന്റെ വീടിന്റെ പണിക്കായി ഒന്നര ലക്ഷം ഡോളര്‍ അഡ്വാന്‍സായി വാങ്ങി കെട്ടിടം പൊളിച്ചിട്ട് ഇയാള്‍ സ്ഥലം വിടുകയായിരുന്നത്രെ. ന്യൂയോര്‍ക്കിലെ സെന്റ് മേരീസ് പള്ളിയുടെ ജിംനേഷ്യം ഉള്‍പ്പടെയുള്ളയുടെ നിര്‍മാണത്തിന് മൂന്നു ലക്ഷം രൂപയിലേറെ വാങ്ങിയാണ് സ്ഥലം വിട്ടത്. പിന്നീട് വേറെ കരാറുകാരനെ കണ്ടുപിടിച്ച് പണം മുടക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഒരു സ്ഥിരം അഡ്രസ് പോലുമില്ലാത്ത ഇഎംസിസി വിര്‍ച്വല്‍ അഡ്രസില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പു നടത്തുന്നതെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ അമേരിക്കയിലെ മലയാളികളില്‍നിന്നു മാത്രമായി 30 ലക്ഷം ഡോളര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അവിടെയുള്ള മലയാളി സമൂഹം പറയുന്നത്. ഇദ്ദേഹത്തിനെ കേസുകളിലും ഒളിവില്‍ കഴിയുന്നതിനും സഹായിക്കുന്നത് അമേരിക്കയിലുള്ള ഒരു മലയാളി അഭിഭാഷകനാണെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.