കപ്പല്‍ അപകടം: കടലില്‍ വീണത് നൂറോളം കണ്ടെയ്‌നറുകള്‍; കേരള തീരത്ത് പൂര്‍ണ ജാഗ്രതാ നിര്‍ദേശം

കപ്പല്‍ അപകടം: കടലില്‍ വീണത് നൂറോളം കണ്ടെയ്‌നറുകള്‍;  കേരള തീരത്ത് പൂര്‍ണ ജാഗ്രതാ നിര്‍ദേശം

കൊച്ചി: കൊച്ചി പുറം കടലിലിലുണ്ടായ കപ്പലപകടത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചു ചേര്‍ത്ത യോഗത്തിലുണ്ടായ തീരുമാന പ്രകാരം കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ  നിര്‍ദേശം പുറപ്പെടുവിച്ചു. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു.

മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോര്‍ന്നെന്നും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കപ്പല്‍ മുങ്ങിയ ഭാഗത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തീരത്ത് അപൂര്‍വ വസ്തുക്കളോ കണ്ടെയ്നറുകളോ കണ്ടാല്‍ തൊടരുത്. ഇവയുടെ അടുത്ത് പോകരുത്. ഉടന്‍ വിവരം 112 ല്‍ വിളിച്ച് അറിയിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

ആലപ്പുഴ, എറണാകുളം തീരങ്ങളിലാണ് കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.

കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ രണ്ട് കപ്പലുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ-3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.