നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ജോര്‍ജ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും.

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയും നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനുമാണ് അഡ്വ. മോഹന്‍ ജോര്‍ജ്. ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിക്ക് തൊട്ടുമുമ്പു തന്നെ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം വ്യക്തമായിരിക്കുകയാണ്.

നിലമ്പൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന തരത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നാളെയാണ് നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന തിയതി.

ആദ്യം യുഡിഎഫും പിന്നാലെ എല്‍ഡിഎഫും നിലമ്പൂരിലെ തങ്ങളുടെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയും നിലമ്പൂര്‍ സ്വദേശിയുമായ ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂര്‍ സ്വദേശിയുമായ എം. സ്വരാജാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി.

ഇതിനിടയില്‍ എല്‍ഡിഎഫ് എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി അന്‍വറും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വറിന് അനുമതി നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് അദേഹത്തിന് പാര്‍ട്ടി ചിഹ്നവും അനുവദിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

പ്രചാരണത്തിന് ബംഗാളിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലമ്പൂരിലെത്തിയേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രചാരണത്തിന് എത്തുമെന്ന് അന്‍വര്‍ തന്നെ നേരത്തേ സൂചിപ്പിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.