നിലമ്പൂരില്‍ ഇനി പോരാട്ടം: സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും ഇന്ന് പത്രിക സമര്‍പ്പിക്കും

നിലമ്പൂരില്‍ ഇനി പോരാട്ടം: സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും ഇന്ന് പത്രിക സമര്‍പ്പിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിപരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് എന്നിവര്‍ ഇന്ന് നാമനിദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

എം. സ്വരാജും പി.വി അന്‍വറും രാവിലെ പത്രിക സമര്‍പ്പിക്കുക. ഉച്ചക്ക് ഒന്നരയോടെയാണ് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് പത്രിക സമര്‍പ്പിക്കുക. പ്രകടനങ്ങളായി ശക്തി തെളിയിച്ചായിരിക്കും സ്ഥാനാര്‍ഥികള്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലേക്ക് എത്തുക. പിന്തുണ അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥികള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന നിമിഷം മുതല്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെമ്പാടും അഭൂതപൂര്‍വമായ ജനപിന്തുണയാണ് എല്‍ഡിഎഫിന് ലഭിക്കുന്നതെന്ന് എം. സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്ലാവരുടേയും പിന്തുണയും സഹകരണവും പ്രാര്‍ത്ഥനകളും ഉണ്ടാവണമെന്ന് പി.വി അന്‍വര്‍ കുറിച്ചു.

നിലമ്പൂരില്‍ അവസാന നിമിഷം മുന്‍ എംഎല്‍എ പി.വി അന്‍വര്‍ കൂടി മത്സര രംഗത്തെത്തിയത് സമീപകാലത്ത് കേരള രാഷ്ട്രീയം കണ്ട വലിയൊരു ഉപതിരഞ്ഞെടുപ്പിനാണ് വേദിയായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ പ്രചാരണം കൊഴുക്കും. ആദ്യ ഘട്ടത്തില്‍ മത്സരത്തില്‍ നിന്ന് പിന്നോട്ട് പോയ ബിജെപി പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് മുന്‍ നേതാവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

യുഡിഎഫില്‍ സഖ്യകക്ഷിയാകാമെന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്ന അന്‍വര്‍, അത് നടക്കാതെ വന്നതോടെ അവസാന നിമിഷം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ അന്‍വര്‍ രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.