കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി 'വയഡക്ട്' നിര്‍മിക്കും

കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി 'വയഡക്ട്' നിര്‍മിക്കും

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്ത് തൂണുകളില്‍ ഉയര്‍ത്തി (വയഡക്ട്) പുതിയ പാത നിര്‍മിക്കും. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിനോട് കരാര്‍ കമ്പനിയായ കെ.എന്‍.ആര്‍.സി.എല്‍ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കാനാണ് ചെയര്‍മാന്റെ നിര്‍ദേശം.

നിലവില്‍ തകര്‍ന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലം അടക്കമുള്ളവയുടെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കൂ. ഇതിനായി കമ്പനി സാവകാശം തേടിയിട്ടുണ്ട്. മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനാണ് കണ്‍സള്‍ട്ടന്റും കരാര്‍ കമ്പനിയും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. ഈ ശുപാര്‍ശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചു.

പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. എന്നാല്‍ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്ക് കൂട്ടല്‍ തെറ്റിച്ചുവെന്നാണ് കമ്പനി വിലയിരുത്തല്‍. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാല്‍ മണ്ണിട്ടുയര്‍ത്തിയുള്ള അടിത്തറയ്ക്ക് വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

കണ്‍സള്‍ട്ടന്‍സി പ്രതിനിധികളും യോഗത്തില്‍ ഉണ്ടായിരുന്നു. കെ.എന്‍.ആര്‍.സി.എല്ലിന് പുറമേ മറ്റ് ഭാഗങ്ങളില്‍ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയര്‍മാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. 20 പദ്ധതികളാണ് അവലോകനം ചെയ്തത്.

പറവൂര്‍-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൊല്ലം, കൊല്ലം-കടമ്പാട്ടുകോണം, കടമ്പാട്ടുകോണം-കൊല്ലം, തുറവൂര്‍-പറവൂര്‍ റീച്ചുകളില്‍ നിര്‍മാണം വൈകുന്നത് യോഗത്തില്‍ ചര്‍ച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളില്‍ പൊതുജനങ്ങളുടെ എതിര്‍പ്പ് കാരണം മാറ്റം വരുത്തിയതും മണല്‍ ക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാര്‍ നല്‍കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളിലെ നിര്‍മാണ പുരോഗതി ദേശീയപാതാ വിഭാഗത്തില്‍ സംസ്ഥാന ചുമതലയുള്ള ബോര്‍ഡ് അംഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാര്‍ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിര്‍മ്മാണ പുരോഗതിയും അദേഹം വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.