നാട്ടുകാരുടെ അഭിപ്രായം മാനിക്കാതെ പുനര്‍നിര്‍മാണം: സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വെള്ളത്തിലായി; മഴ തുടങ്ങിയതോടെ എ.സി റോഡ് മുങ്ങി

നാട്ടുകാരുടെ അഭിപ്രായം മാനിക്കാതെ പുനര്‍നിര്‍മാണം: സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വെള്ളത്തിലായി; മഴ തുടങ്ങിയതോടെ എ.സി റോഡ് മുങ്ങി

ആലപ്പുഴ: വെള്ളം കയറാത്ത രീതിയിലുള്ള റോഡ് എന്ന അവകാശവാദവുമായി പുനര്‍നിര്‍മാണം തുടങ്ങിയ ആലപ്പുഴ-ചങ്ങനാശേരി (എ.സി) റോഡ് മഴ ആരംഭിച്ചതോടെ വെള്ളത്തിലായി.

എ.സി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമെന്ന നിലയില്‍ പ്രളയാനന്തരം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി നടപ്പാക്കിയതാണ് റോഡ് പുനര്‍നിര്‍മാണം. 2018 ലെയും 19 ലെയും പ്രളയത്തില്‍ എ.സി റോഡ് ദിവസങ്ങളോളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി റോഡിന് ബലക്ഷയം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് റോഡ് നവീകരിച്ചത്.

എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുന്ന ഘട്ടത്തിലുണ്ടായ മഴയില്‍ തന്നെ വെള്ളം കയറിയതോടെ സര്‍ക്കാരിനും പദ്ധതി നടപ്പാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്കുമെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.

റീ ബില്‍ഡ് കേരളയില്‍പ്പെടുത്തി 671 കോടി രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 800 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. 24 കിലോ മീറ്ററുള്ള റോഡില്‍ ഏറ്റവും താഴ്ന്ന അഞ്ചിടങ്ങളില്‍ ഫ്‌ളൈ ഓവറും മറ്റിടങ്ങളില്‍ റോഡുയര്‍ത്തി നിര്‍മിക്കുന്നതുമായിരുന്നു പദ്ധതി.

ശരിയായ സര്‍വേ പ്രകാരമല്ല പദ്ധതി നിര്‍വഹണമെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ ആക്ഷേപവും വിമര്‍ശവുമുയര്‍ന്നിരുന്നു. പദ്ധതി രേഖയില്‍ ഏറ്റവും താഴ്ന്ന ഭാഗങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ ഒഴിവാക്കിയതായും റോഡുയര്‍ത്തി നിര്‍മിക്കുന്നിടത്ത് ജലനിരപ്പ് അനുസരിച്ചുള്ള ഉയരം നല്‍കിയിട്ടില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം.


കിടങ്ങറ പാലത്തിന് കിഴക്ക് വശം പെട്രോള്‍ പമ്പ് ഭാഗത്ത് പാറയ്ക്കല്‍ കലുങ്ക് വരെയും ഒന്നാംകരയിലും മേല്‍പാലം വേണമെന്നും മങ്കൊമ്പ് പാലത്തിനും ഒന്നാംകര പാലത്തിനും ഇടയില്‍ ഒറ്റ മേല്‍പാലമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പല പ്രതിഷേധങ്ങളും നടത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ച് നിര്‍മാണം തുടരുകയായിരുന്നു. ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി ജങ്ഷന്‍, പണ്ടാരക്കളം എന്നീ അഞ്ചിടങ്ങളിലാണ് ഫ്‌ളൈ ഓവര്‍ പണിതത്. ഇതില്‍ മങ്കൊമ്പിലെയും ഒന്നാം കരയിലെയും ഫ്‌ളൈ ഓവറുകള്‍ക്കിടയില്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വെള്ളക്കെട്ടുള്ളത്.

കൂടാതെ പൂവ്വം മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്തും കോരവളവ്, പൂപ്പള്ളി എന്നിവിടങ്ങളിലും വെള്ളം കയറി. നേരത്തേ നാട്ടുകാരുയര്‍ത്തിയ ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.

പുറം ബണ്ട് പൊട്ടി വെള്ളം വന്നതു മൂലമാണ് മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനില്‍ വെള്ളക്കെട്ടായത്. പുറം ബണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കിയാല്‍ ഇത്തരം വെള്ളക്കെട്ട് ഒഴിവാകും. കിടങ്ങറ പൂവം ഭാഗത്ത് വെള്ളം ഒഴുകിപ്പോകാനും ഇടമില്ല.

ഇവിടെ മേല്‍പാലം പണിതെങ്കില്‍ മാത്രമേ പ്രശ്‌ന പരിഹാരമാകൂ. അതിന് 120 കോടിയോളം രൂപയാകുമെന്നതിനാലാണ് അന്ന് സര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചത്. നിലവില്‍ വെള്ളക്കെട്ട് ഉണ്ടായതിനെക്കുറിച്ച് പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിയോടും കരാറുകാരോടും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇനിയും കൃത്യമായ നടപടിയെടുത്തില്ലെങ്കില്‍ റോഡ് പുനര്‍നിര്‍മാണം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.