കൊച്ചി തീരത്തെ കപ്പല്‍ അപകടം: കേസ് എടുക്കില്ല, ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി തീരത്തെ കപ്പല്‍ അപകടം: കേസ് എടുക്കില്ല, ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എം.എസ്.സി എല്‍സ-3 എന്ന കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനാണ് നിര്‍ദേശം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.

മെയ് 29 നാണ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങും തമ്മില്‍ ചര്‍ച്ച നടത്തിയത്. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ പേരില്‍ എം.എസ്.സി കമ്പനിക്കെതിരെ കേസെടുക്കാമെന്ന രീതിയിലായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്.

കമ്പനിയുമായി നിയമ പ്രശ്നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപ്പലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായിരിക്കണം ഇപ്പോള്‍ ഊന്നലെന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന് ഇതു സഹായകരമാകുമെന്നുമാണ് യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

മെയ് 25 നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടം ഉണ്ടാകുന്നത്. 29 ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.