ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനായില്ല; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍; ഗുരുതരമായി പരിക്കേറ്റവരെ മംഗളുരുവിലേക്ക് മാറ്റും

ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനായില്ല; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍;  ഗുരുതരമായി പരിക്കേറ്റവരെ മംഗളുരുവിലേക്ക് മാറ്റും

കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുന്നു. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ തീ ഇതുവരെ നിയന്ത്രിക്കാനായില്ല. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കാത്തതാണ് കാരണം.

കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും അപകട സ്ഥലത്തുണ്ട്. കൂടാതെ മൂന്ന് ഡോണിയര്‍ വിമാനങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. അതിനിടെ അപകടത്തില്‍പ്പെട്ട കപ്പലിലെ നാല് പേരെ ഇനിയും കണ്ടെത്താനായില്ല. രക്ഷപ്പെട്ട 18 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കപ്പല്‍ ജീവനക്കാരില്‍ ഏറെയും തയ്വാന്‍ സ്വദേശികളാണ്.

മംഗളൂരുവില്‍ നിന്നും ബേപ്പൂരില്‍ നിന്നും രണ്ട് വീതം കപ്പലുകളാണ് അപകട സ്ഥലത്തേക്ക് പോയത്. ഇതില്‍ മംഗളുരുവില്‍ നിന്ന് പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, കപ്പലുകള്‍ക്ക് അടുക്കാന്‍ പറ്റാത്തത് പ്രതിസന്ധിയായി.

കണ്ടെയ്‌നറുകളില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളുള്ളതും തീയുടെ കാഠിന്യവുമാണ് മറ്റ് കപ്പലുകള്‍ക്ക് വാന്‍ഹായ് 503-ന് അടുത്തേക്കെത്താന്‍ സാധിക്കാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതും മറ്റ് കപ്പുലുകള്‍ക്ക് ഇതിനടുത്തെത്താന്‍ തടസമാകുന്നുണ്ട്. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അപകടത്തില്‍പ്പെട്ട കപ്പല്‍ജീവനക്കാരെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം മംഗളുരുവില്‍ എത്തിക്കാനാണ് ആലോചന.

ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് കപ്പലില്‍ സ്ഫോടനമുണ്ടായെന്ന വിവരം കോസ്റ്റ്ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40 ഓടെ കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.