കൊച്ചി: കേരളത്തിന്റെ പുറം കടലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാര്‍ഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടു. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പന്നങ്ങളുണ്ടെന്നാണ് വിവരം.
കപ്പല്‍ ഇതുവരെ പൂര്‍ണമായി മുങ്ങിയിട്ടില്ലെങ്കിലും ഇടത് വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ വെള്ളത്തിലേക്ക് വീണു. ഇവ എത്രയും പെട്ടന്ന് വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചു.
കപ്പല്‍ പൂര്‍ണമായും മുങ്ങിയാല്‍ കണ്ടെയ്‌നറുകളെല്ലാം കടലില്‍ പതിക്കും. മാത്രമല്ല കപ്പലിലെ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലില്‍ നിന്ന് തീയും കറുത്ത പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോര്‍വേഡ് ബേയില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാണ്. തീപിടിക്കുന്നതും വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസ വസ്തുക്കള്‍ കപ്പലിലുണ്ട് എന്നതും ആശങ്കയേറ്റുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയ കപ്പലുകള്‍ രാത്രി മുഴുവന്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന് നാവിക സേന വക്താവ് അതുല്‍ പിള്ള പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ സാകേത്, സമുദ്ര പ്രഹരി, സമര്‍ഥ് എന്നി കപ്പലുകളും നാവിക സേന കപ്പലായ ഐഎന്‍എസ് സത്‌ലജും സ്ഥലത്തുണ്ട്.
കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറ് പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിയ മിന്നല്‍ നീക്കങ്ങളാണ് അപകടത്തിന്റെ ആഘാതം കുറച്ചത്.
മൂന്നാഴ്ചക്കിടെ രണ്ട് വന്‍ കപ്പല്‍ ദുരന്തങ്ങളുണ്ടായതോടെ കേരള തീരം നേരിടുന്നത് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സാഹചര്യം വിലയിരുത്താന്‍ കൊച്ചിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.