പശ്ചിമേഷ്യയില്‍ ആശങ്കയേറുന്നു: ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; തിരിച്ചടി തുടങ്ങി ഇറാന്‍

പശ്ചിമേഷ്യയില്‍ ആശങ്കയേറുന്നു: ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; തിരിച്ചടി തുടങ്ങി ഇറാന്‍

ടെല്‍ അവീവ്/ടെഹ്റാന്‍: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. തെക്കന്‍ ടെഹ്റാനിലെ ആണവ കേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേല്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം ഇറാനും പ്രത്യാക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ച് ടെല്‍ അവീവിലും ജറുസലേമിലും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും  63 പേര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്.

ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഇസ്രയേല്‍ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പറഞ്ഞിരുന്നു. തങ്ങളുടെ ഭൂഗര്‍ഭ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇറാന്‍ പരിധികള്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രത്തലവന്‍മാരുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി ട്രംപ് ചര്‍ച്ച നടത്തും.

വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സേനാമേധാവി മുഹമ്മദ് ബാഗേരി ഉള്‍പ്പെടെ സൈന്യത്തിലെ നാല് പ്രധാന ഉദ്യോഗസ്ഥരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

ടെഹ്റാനില്‍ പാര്‍പ്പിട സമുച്ചയം തകര്‍ക്കപ്പെട്ടു. കുട്ടികളടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം ആറ് സ്ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതര്‍ യമനില്‍ നിന്നും ഡ്രോണ്‍ ആക്രമണം നടത്തി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.