തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം വീണ്ടും വിവാദമായി. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വി. ശിവന്‍കുട്ടി ചിത്രം കണ്ടതോടെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
താന്‍ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ എന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് അദേഹം വിയോജിപ്പ് അറിയിച്ചത്.
കാര്യപരിപാടിയില്‍ പുഷ്പാര്‍ച്ചന ഇല്ലായിരുന്നു. പുഷ്പാര്‍ച്ചന നടത്തുന്നതാണ് താന്‍ ചെല്ലുമ്പോള്‍ കാണുന്നത്. ഗവര്‍ണര്‍ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തുവെന്നും രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയെന്നും മന്ത്രി വിമര്‍ശിച്ചു.
ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവന്‍ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതുകൊണ്ടു മാത്രമാണ് അദേഹം ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
രാജ്ഭവനില്‍ നേരത്തേ നടന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങിലും ഭാരതാംബയുടെ ചിത്രം വച്ചിരുന്നു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത് നേരത്തെ വിവാദമായിരുന്നു.
ആര്‍എസ്എസ് കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവര്‍ണര്‍-സര്‍ക്കാര്‍ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് സര്‍ക്കാരിന്റെ അനുനയത്തിന് ഗവര്‍ണര്‍ ആര്‍. വിശ്വനാഥ് ആര്‍ലേക്കര്‍ വഴങ്ങിയിരുന്നു.
രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് അദേഹം വ്യക്തമാക്കുകയും ചെയ്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു തീരുമാനം.
ഭാരതംബ, ഹെഡ്‌ഗെവാര്‍, ഗോള്‍വാര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമേ ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദന്‍, രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളും രാജ്ഭവനിലെ അതിഥി മുറിയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.