സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; ഉടമയായ കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; ഉടമയായ കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുന്നു. അത്യുല്‍പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം, ഉല്‍പാദന ക്ഷമതയിലും പ്രത്യുത്പാദന ക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവയില്‍ കര്‍ഷകന് അതിജീവനം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

അസുഖം ബാധിച്ച് പശു ചത്താലോ രോഗബാധിതമായാലോ കര്‍ഷകന് 60000-65000 രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. പ്രകൃതിക്ഷോഭത്താലുള്ള ഉരുനഷ്ടത്തിനും ഈ പദ്ധതിക്ക് കീഴില്‍ പരിരക്ഷയുണ്ട്. ഉടമയായ കര്‍ഷകനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടമരണം പൂര്‍ണമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്ക് അഞ്ച് ലക്ഷംവരെയാണ് ലഭിക്കുക. അഞ്ച് ലക്ഷം രൂപയ്ക്ക് 100 രൂപയാണ് കര്‍ഷകന്‍ പ്രീമിയമായി അടയ്‌ക്കേണ്ടത്.

65000 രൂപ മതിപ്പുവിലയുള്ള ഉരുക്കള്‍ക്ക് ഒരു വര്‍ഷ പദ്ധതിയില്‍ 437 രൂപയും മൂന്ന് വര്‍ഷ പദ്ധതിയില്‍ 1071 രൂപയുമാണ് പ്രീമിയം നിരക്ക്. 85 ശതമാനം സബ്സിഡിയോടു കൂടിയ തുകയാണിത്. ഒരുവര്‍ഷ പദ്ധതിയില്‍ കുറഞ്ഞത് 2320 ഉരുക്കളെയും മൂന്ന് വര്‍ഷ പദ്ധതിയില്‍ കുറഞ്ഞത് 400 ഉരുക്കളെയും ആദ്യഘട്ടത്തില്‍ ഇന്‍ഷുര്‍ ചെയ്യും.

ഇന്‍ഷുര്‍ ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അറിയാം

രണ്ട് മുതല്‍ 10 വയസുവരെ പ്രായമുള്ള പശുക്കള്‍, എരുമകള്‍ എന്നിവയ്ക്ക് മാത്രമേ ഈ സ്‌കീമിന് കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ

കറവപ്പശുക്കള്‍ക്ക് പ്രതിദിനം കുറഞ്ഞത് ഏഴുലിറ്റര്‍ ഉല്‍പാദന ശേഷി ഉണ്ടായിരിക്കണം

ഗര്‍ഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗര്‍ഭിണികളായ കിടാരി പശു, കിടാരി എരുമ, ഏഴ് മാസത്തിനുമുകളിലുള്ള ഗര്‍ഭിണികളായ കറവ വറ്റിയ പശുക്കള്‍, എരുമകള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഇന്‍ഷുര്‍ ചെയ്യുന്നതിനുള്ള കന്നുകാലികളെ തിരഞ്ഞെടുക്കുന്നത് വകുപ്പിലെ വെറ്ററിനറി സര്‍ജനാണ്

ആരോഗ്യമുള്ള കന്നുകാലികളായിരിക്കണം, പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിരിക്കണം.

ഇന്‍ഷുര്‍ ചെയ്തവയെ തിരിച്ചറിയുന്നതിന് 12 അക്ക പോളിയൂറിത്തീന്‍ ഇയര്‍ടാഗ് നിര്‍ബന്ധം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.