പല തവണ അവസരം നല്‍കിയിട്ടും അവഗണിച്ചു; കര്‍ശന നടപടിയുമായി സര്‍ക്കാര്‍: 51 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

പല തവണ അവസരം നല്‍കിയിട്ടും അവഗണിച്ചു; കര്‍ശന നടപടിയുമായി സര്‍ക്കാര്‍:  51 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു


ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി.

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത ഡോക്ടര്‍മാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും എന്നതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.

ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും വീണാ ജോര്‍ജ് അറിയിച്ചു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. എട്ട് സ്പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷന്‍, രജിസ്ട്രേഷന്‍, അത്യാഹിത വിഭാഗം, ഡയഗ്‌നോസ്റ്റിക്‌സ് സോണ്‍, ക്രിയകല്‍പ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെന്‍സറി എന്നീ സൗകര്യങ്ങളൊരുക്കും.

ഉടുമ്പന്‍ചോലയില്‍ മാട്ടുതാവളത്ത് മുന്‍ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയ 20.85 ഏക്കര്‍ വരുന്ന സ്ഥലത്താണ് മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

ഈ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ കോളജ് ആശുപത്രി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.