ന്യൂയോര്‍ക്ക്: വിന്‍ഡോയില്ലാത്ത വിന്‍ഡോ സീറ്റുകള്‍ക്ക് പ്രീമിയം നിരക്ക് ഈടാക്കിയെന്നാരോപിച്ച് ഡെല്‍റ്റ എയര്‍ ലൈന്‍സിനും യുണൈറ്റഡ് എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്ത് യാത്രക്കാര്‍. സീറ്റുകളില്‍ വിന്‍ഡോ ഇല്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് റിസര്‍വ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയോ കൂടുതല്‍ പണം നല്‍കുകയോ ചെയ്യില്ലായിരുന്നുവെന്നാണ് പരാതി.
യാത്രക്കാര്‍ക്ക് വേണ്ടി ന്യൂയോര്‍ക്കിലെ ഒരു നിയമ സ്ഥാപനമാണ് എയര്‍ലൈനുകള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലും ന്യൂയോര്‍ക്കിലുമായി ഈ ആഴ്ച രണ്ട് കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ യുണൈറ്റഡിനെതിരെയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ ഡെല്‍റ്റയ്ക്കെതിരെയും ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റിലിരിക്കാന്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് ഗ്രീന്‍ബോം ഓള്‍ബ്രാന്റ്‌സ് സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. ഭൂരിഭാഗം അമേരിക്കക്കാരും ഏതെങ്കിലും ഘട്ടത്തില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണ്. ഇവരില്‍ നല്ലൊരു ശതമാനവും വിന്‍ഡോ സീറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ഇവര്‍ കൂടുതല്‍ പണം നല്‍കുകയും ചെയ്യുന്നുണ്ട്.
അലാസ്‌ക എയര്‍ലൈന്‍സും അമേരിക്കന്‍ എയര്‍ലൈന്‍സും ഉപയോക്താക്കള്‍ അവരുടെ സീറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം വിന്‍ഡോ സീറ്റുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ടിക്കറ്റ് എടുക്കുന്ന സമയത്ത് ഡെല്‍റ്റയും യുണൈറ്റഡും ഈ വിന്‍ഡോ സീറ്റുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അതിനാല്‍ പലര്‍ക്കും നിരാശരാകേണ്ടി വന്നെന്നും വ്യക്തമാക്കുന്നു. ഡെല്‍റ്റയും യുണൈറ്റഡും ഇത്തരം സീറ്റിനായി വന്‍ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ കൂടുതല്‍ പണം നല്‍കിയെത്തുന്ന യാത്രക്കാര്‍ വിമാനത്തിന്റെ ചുമരിന് സമീപം ഇരിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും യാത്രക്കാരുടെ പരാതിയില്‍ പറയുന്നു.
ഈ മാസം ആദ്യം കാലിഫോര്‍ണിയയിലേക്കുള്ള വിമാനത്തിനായി ന്യൂയോര്‍ക്ക് നിവാസിയായ നിക്കോളാസ് മെയര്‍ 23-ാം നിരയില്‍ എത്തിയപ്പോഴണ് തനിക്ക് യഥാര്‍ഥ വിന്‍ഡോ സീറ്റല്ല ലഭിച്ചതെന്ന് മനസിലാക്കിയതെന്നും ഒരു കേസില്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തൊന്നും 23F വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റാണെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
വിന്‍ഡോകളില്ലാത്ത സീറ്റുകള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. ഇത്തരം പരാതികളെക്കുറിച്ച് യുണൈറ്റഡിനും ഡെല്‍റ്റയ്ക്കും വളരെക്കാലമായി അറിയാമെന്നും എന്നിട്ടും ഇത്തരം വിന്‍ഡോ സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത് തുടരുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ സംഭവത്തില്‍ അഭിപ്രായം പറയാന്‍ ഡെല്‍റ്റയും യുണൈറ്റഡും വിസമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.