ജറുസലേമില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു: അക്രമികള്‍ പാലസ്തീന്‍ ഭീകരരെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേമില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു:  അക്രമികള്‍ പാലസ്തീന്‍ ഭീകരരെന്ന്  ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേം: ജറുസലേമില്‍ ഇന്ന് രാവിലെയുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.

ജറുസലേമിലെ റാമോട്ട് ജങ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് അക്രമികള്‍ ഒരു ബസ് സ്റ്റോപ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പൊലീസ് അറിയിച്ചു.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ചേര്‍ന്ന് ആക്രമികളെ നേരിടുകയും തിരികെ വെടിയുതിര്‍ക്കുകയും ചെയ്തു. അങ്ങനെയാണ് അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവ സ്ഥലം സന്ദര്‍ശിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പാലസ്തീനികളാണ് രണ്ട് ഭീകരരുമെന്ന് സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു.

.ഇസ്രയേല്‍ 'ഭീകരതയ്‌ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്'. ഭീകരര്‍ വന്ന ഗ്രാമങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുകയും വളയുകയുമാണ്. റാമല്ലയുടെ തെക്കു കിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ പട്ടണങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍'- നെതന്യാഹു പറഞ്ഞു.

ഗാസ മുനമ്പില്‍ പോരാട്ടം തുടരുകയാണ്. തങ്ങള്‍ വാഗ്ദാനം ചെയ്തതു പോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.