രാജീവും സി.എന്‍. മോഹനനും രസീതില്ലാതെ പണം വാങ്ങി; ശ്രീനിജിന്‍ സീറ്റ് ചോദിച്ചെത്തി: വെളിപ്പെടുത്തലുമായി സാബു ജേക്കബ്

 രാജീവും സി.എന്‍. മോഹനനും രസീതില്ലാതെ പണം വാങ്ങി;  ശ്രീനിജിന്‍ സീറ്റ് ചോദിച്ചെത്തി: വെളിപ്പെടുത്തലുമായി സാബു ജേക്കബ്

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവും സിപിഎം എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി സി.എന്‍. മോഹനനും രസീത് നല്‍കാതെ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നും ട്വന്റി 20 യുടെ സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചിരുന്നെന്നും വെളിപ്പെടുത്തി കിറ്റക്സ് എംഡി സാബു എം. ജേക്കബ്.

ട്വന്റി 20 യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആയിരുന്നു സാബു ജേക്കബിന്റെ വെളിപ്പെടുത്തല്‍.

ട്വന്റി 20 യുടെ സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ശ്രീനിജിന്റെ കൈയ്യിലിരിപ്പ് അറിയാവുന്നതുകൊണ്ട് സന്തോഷപൂര്‍വ്വം ആ ആവശ്യം ഒഴിവാക്കുകയായിരുന്നു. പി.വി. ശ്രീനിജിന്‍ കോണ്‍ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, അദേഹത്തിന്റെ പശ്ചാത്തലം ശരിയല്ല എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ സീറ്റ് നല്‍കാന്‍ വിസമ്മതിച്ചു.

ഇനി സീറ്റ് കിട്ടുമോ എന്ന് ആശങ്കയുള്ളതുകൊണ്ടാണ് തന്നെ കാണാനായി വന്നത്. പി. രാജീവും സി.എന്‍. മോഹനനും രസീത് നല്‍കാതെയാണ് തന്റെ പക്കില്‍നിന്ന് പണം വാങ്ങി കൊണ്ടു പോയതെന്നും സാബു ജേക്കബ് പറഞ്ഞു.

പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയും പറ്റിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാറി മാറി നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് ആരോപിച്ചു.

പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഗുണ്ടായിസം കാണിച്ചുമാണ് വോട്ട് നേടുന്നതെന്നും കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി 20 വിജയിക്കുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.