കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി; റിട്ടയേഡ് ജഡ്ജി മേല്‍നോട്ടം വഹിക്കും

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി; റിട്ടയേഡ് ജഡ്ജി മേല്‍നോട്ടം വഹിക്കും

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എന്‍.വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചു.

സമിതിയില്‍ തമിഴ്‌നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസര്‍മാരുണ്ടാകും. അവര്‍ തമിഴ്‌നാട് സ്വദേശികള്‍ ആകരുതെന്നും ഐജി റാങ്കില്‍ ഉള്ളവരാകണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശം.

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ടിവികെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിക്കുന്ന ഹൈക്കോടതി വിധിയെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജിയില്‍ എതിര്‍ത്തിരുന്നു.

അന്വേഷണം സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഒക്ടോബര്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തും സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ, ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച രീതിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കരൂര്‍ മധുര ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുമ്പോള്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് എങ്ങനെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സെപ്റ്റംബര്‍ 27 ന് തമിഴ്നാട്ടിലെ കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് ആള്‍ക്കൂട്ട ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.