യുഡിഎഫിലേക്കില്ല, പോകുന്നെങ്കില്‍ അഞ്ച് എംഎല്‍എമാരുമുണ്ടാകും; വര്‍ഗീസ് കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു: ജോസ് കെ. മാണി

യുഡിഎഫിലേക്കില്ല, പോകുന്നെങ്കില്‍ അഞ്ച് എംഎല്‍എമാരുമുണ്ടാകും; വര്‍ഗീസ് കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു: ജോസ് കെ. മാണി

കോട്ടയം: ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയ കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ ശബ്ദരേഖ പുറത്ത് വന്നതില്‍ പ്രതികരണവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി.

കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നടക്കുള്ള രീതിയില്‍ സംസാരിച്ചത് വര്‍ഗീസാണെന്ന് താന്‍ കരുതുന്നില്ലെന്നും ആരാണെങ്കിലും പണ്ട് കാലത്തെ സഖാക്കളെ പോലെ വായനാ ശീലമുള്ള ആളല്ല ഇതെന്ന് തനിക്ക് മനസിലായെന്നും ജോസ് കെ.മാണി പറഞ്ഞു.

അങ്ങനെ ആയിരുന്നെങ്കില്‍ കെ.എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം ഒരു പ്രാവ്യശ്യം വായിച്ചേനെ. അധ്വാന വര്‍ഗം ഒരു ബൂര്‍ഷ്വാ അല്ല. പുറത്ത് വന്ന ശബ്ദരേഖ വര്‍ഗീസിന്റേതാണെങ്കില്‍ അദേഹം കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു.

2020 ല്‍ കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ചേര്‍ത്തു പിടിക്കാന്‍ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമെടുത്തപ്പോള്‍ അതിനൊപ്പം ഉറച്ച നില്‍ക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. അതിനെ കുറിച്ചായിരിക്കും അദേഹം പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചര്‍ച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. ഇപ്പോള്‍ യുഡിഎഫിനൊപ്പം പോകുന്നുവെങ്കില്‍ ഈ അഞ്ച് എംഎല്‍എമാരും ഒപ്പമുണ്ടാകും. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞതാണ്. എന്നാല്‍ അതല്ല ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേര്‍ത്തുപിടിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ജോസ് കെ. മാണി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ഇതിനോട് വിയോജിച്ചെന്നുള്ള പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. ഈ പ്രചാരണങ്ങള്‍ ശരി വെക്കുന്ന തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.